എൽ.എൽ.ബി പരീക്ഷയിൽ കോപ്പിയടിച്ച സി.ഐക്ക് സസ്‌പെൻഷൻ. പോലീസ് ട്രെയിനിങ് കോളേജ് സി.ഐ ആദർശിനെയാണ് സസ്പെൻഡ് ചെയ്ത്.
തിരുവനന്തപുരം ലോ അക്കാദമി സായാഹ്ന ക്ലാസ് വിദ്യാർഥിയാണ് ആദർശ്.ആദർശ് കോപ്പിയടിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ലോ അക്കാദമി ലോ കോളേജിൽ പബ്ലിക് ഇന്റർനാഷണൽ വിഷയത്തിലെ പരീക്ഷയ്ക്കിടയിലാണ് പോലീസ് ട്രെയിനിങ് കോളേജിലെ സീനിയർ ലോ ഇൻസ്പെക്ടർ ആദർശിനെ കോപ്പിയടിച്ചതിനു സർവകലാശാല സ്ക്വാഡ് പിടികൂടിയത്.
ആദർശ് കോപ്പിയടിച്ചതായി ട്രയിനിങ് കോളജ് പ്രിന്‍സിപ്പൽ ഡിജിപിക്കു റിപ്പോര്‍ട്ട് നൽകിയിരുന്നു. ആദർശ് ഉൾപ്പെടെ നാലുപേരെയാണ് സ്‌ക്വാഡ് പിടികൂടിയത്.
പരീക്ഷ ആരംഭിച്ച് അര മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയിൽ വിവിധ ഹാളിൽ നിന്നാണ് നാലു പേർ പിടിയിലായത്. കോപ്പിയടിക്കാൻ ഉപയോഗിച്ച ബുക്കും കണ്ടെടുത്തിരുന്നു.
സംഭവത്തിൽ പോലീസ് മേധാവി റിപ്പോർട്ട് തേടിയിരുന്നു. ആദർശിന്റെ പെരുമാറ്റം പോലീസ് സേനയ്ക്കാകെ കളങ്കം ഉണ്ടാക്കുന്നതാണെന്നും ഗുരുതര വീഴ്ചയാണെന്നും പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ കെ.ജി. ജോൺകുട്ടി നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
നിയമവിദ്യാർഥിയായിരിക്കെത്തന്നെ പോലീസ് ട്രെയിനികൾക്ക് നിയമത്തെക്കുറിച്ച് ആദർശ് ക്ലാസെടുത്തുവെന്നും ആരോപണമുയർന്നിരുന്നു.