• Home
  • latest news
  • കർഷകരെ ഭീഷണിപ്പെടുത്തിയില്ലായിരുന്നെങ്കിൽ ലഖിംപൂർ ഖേരി സംഘർഷം ഉണ്ടാകുമായിരുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി : 4 പേരുടെ ജാമ്യം നിഷേധിച്ചു
Image

കർഷകരെ ഭീഷണിപ്പെടുത്തിയില്ലായിരുന്നെങ്കിൽ ലഖിംപൂർ ഖേരി സംഘർഷം ഉണ്ടാകുമായിരുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി : 4 പേരുടെ ജാമ്യം നിഷേധിച്ചു

കർഷകരെ ഭീഷണിപ്പെടുത്തുന്ന പ്രസ്താവന കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയിൽ നിന്ന് ഉണ്ടായിരുന്നില്ലെങ്കിൽ ലഖിംപൂർ ഖേരി സംഘർഷം ഉണ്ടാകുമായിരുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി.

ലഖിംപൂർ ഖേരി കേസിൽ ആശിഷ് മിശ്ര ഉൾപ്പെടെ നാല് പേരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം. പ്രതികൾ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

‘ഉന്നതരായ രാഷ്ട്രീയക്കാർ പൊതു ഇടങ്ങളിൽ സംസാരിക്കുമ്പോൾ മാന്യമായ ഭാഷയിൽ സംസാരിക്കണം. വഹിക്കുന്ന പദവിയുടെ അന്തസ്സിന് വിരുദ്ധമായി നിരുത്തരവാദിത്വപരമായ പരാമർശങ്ങൾ നടത്തരുത്’- ജസ്റ്റിസ്‌ ദിനേശ് കുമാർ സിംഗ് ഉത്തരവിൽ പറയുന്നു.

കർഷകർക്കെതിരെ അജയ് മിശ്ര നടത്തിയ ഭീഷണിയാണ് ദൗർഭാഗ്യകരമായ സംഭവത്തിലേക്ക് നയിച്ചതെന്ന് കോടതി നിരീക്ഷിച്ചു.

നിരോധനാജ്ഞ നിലനിന്ന സ്ഥലത്ത് എങ്ങനെയാണ് ആഭ്യന്തര സഹമന്ത്രിയും ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പങ്കെടുത്ത ഗുസ്തി മത്സരം നടന്നതെന്നും കോടതി ചോദിച്ചു. ഉപമുഖ്യമന്ത്രിക്ക് നിരോധജനാജ്ഞ സംബന്ധിച്ച വിവരം മുൻകൂട്ടി ലഭിച്ചില്ലെന്നത് വിശ്വസനീയമല്ലെന്നും കോടതി പറഞ്ഞു.

അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് ഫെബ്രുവരിയിൽ അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്. ഇരകളെ കേൾക്കാതെയുള്ള നടപടിയാണ് അലഹബാദ് ഹൈക്കോടതി നടത്തിയതെന്ന് വിലയിരുത്തിയായിരുന്നു നടപടി.

കേസിൽ എല്ലാ വശങ്ങളും പരിശോധിച്ച് ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയിൽ പുതിയതായി വാദം കേട്ട് തീരുമാനമെടുക്കാനും അലഹബാദ് ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്ര കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ്. ഒക്ടോബർ 9 നാണ് കേസിൽ ആശിഷ് മിശ്ര അറസ്റ്റിലായത്. കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി ആശിഷ് മിശ്രയ്ക്കെതിരെ സുപ്രീം കോടതി മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *