ഡൽഹി ജഹാംഗീർപുരി മേഖലയിൽ ഹനുമാൻ ജയന്തി റാലിയിൽ നടന്ന അക്രമത്തിനും വർഗീയ സംഘർഷത്തിനും ഗൂഢാലോചന നടത്തിയ ആളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ജഹാംഗീർപുരി സ്വദേശി അൻസാർ (35) ആണ് പിടിയിലായത്. ഇയാള്‍ നേരത്തെ രണ്ടു തവണ കേസുകളില്‍ പെടുകയും അറസ്റ്റിലാവുകയും ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലും ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് വര്‍ഗീയ സംഘര്‍ഷം ഉണ്ടായി. ഹോളഗുണ്ട ഗ്രാമത്തില്‍ രണ്ടു സമുദായങ്ങള്‍ തമ്മിലുണ്ടായ കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 20 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സായുധ സേനയെ ഉള്‍പ്പെടെ വിന്യസിച്ചിട്ടുണ്ട്.
കർണാടകയിലും ഞായറാഴ്ച പുലർച്ചെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ ഒരു ജനക്കൂട്ടം നിരവധി പോലീസ് വാഹനങ്ങൾക്കും സമീപത്തെ ആശുപത്രിക്കും ഹുബ്ബള്ളിയിലെ ഹനുമാൻ ക്ഷേത്രത്തിനും കേടുപാടുകൾ വരുത്തുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ചില പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. ഹുബ്ബള്ളി നഗരത്തിൽ സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.