അസം മുൻ കോൺഗ്രസ് അധ്യക്ഷൻ റിപുൺ ബോറ ഞായറാഴ്ച തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി മുൻ രാജ്യസഭാ എംപി കൂടിയായ റിപുൺ ബോറയെ പാർട്ടിയിൽ ചേർത്തു. സംസ്ഥാന കോൺഗ്രസിലെ ചേരിപ്പോര് ചൂണ്ടിക്കാട്ടി ബോറ ഇന്ന് രാവിലെ പാർട്ടിയിൽ നിന്ന് രാജി സമർപ്പിച്ചിരുന്നു. അസമിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്കും ത്രിപുരയിലെയും നാഗാലാൻഡിലെയും ഓരോ സീറ്റുകളിലേക്കും അടുത്തിടെ തിരഞ്ഞെടുപ്പ് നടന്നു, സഖ്യകക്ഷികളുടെ ശക്തി കണക്കിലെടുത്ത് കോൺഗ്രസ് അസമിൽ ഒരു സീറ്റ് നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ കോൺഗ്രസ് നിയമസഭാംഗങ്ങളുടെ ക്രോസ് വോട്ടിംഗ് സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയും തുടർന്ന് സിറ്റിംഗ് ഉപരിസഭാംഗവുമായിരുന്ന ബോറയുടെ നാണംകെട്ട തോൽവിയിലേക്കാണ് നയിച്ചത്. ബോറ ഇടയാൻ കാരണം ഇതാണ് എന്ന് കരുതുന്നു.
ബിജെപിക്കെതിരെ പോരാടുന്നതിനുപകരം, അസം കോൺഗ്രസിലെ ഒരു വിഭാഗം മുതിർന്ന നേതാക്കൾ ബിജെപി സർക്കാരുമായി പ്രധാനമായും മുഖ്യമന്ത്രിയുമായി രഹസ്യ ധാരണ നിലനിർത്തുന്നു– രാജിക്കത്തിൽ ബോറ ആരോപിച്ചു. ഇന്ന് മുതൽ ഞാൻ എന്റെ പുതിയ രാഷ്ട്രീയ യാത്ര ആരംഭിച്ചു എന്ന് അദ്ദേഹം തന്റെ രാജിക്കത്ത് പങ്കു വെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു .
ഒരു കാലത്ത് എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏഴും ഭരിച്ചിരുന്ന കോൺഗ്രസിന്റെ പ്രതീക്ഷകൾ അടുത്ത വർഷം നടക്കാനിരിക്കുന്ന നാല് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രത്യേകിച്ചും ഈ മേഖലയിലെ രാജ്യസഭാ തെരഞ്ഞെടുപ്പുകളിൽ നേരിട്ട കനത്ത പരാജയത്തിന് ശേഷം പൂർണമായും അസ്തമിച്ചിരിക്കയാണ്.