ഡല്‍ഹിയിലെ മുസ്ലീം ഭൂരിപക്ഷ കേന്ദ്രമായ ജഹാംഗീര്‍പുരിയില്‍ ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ഇന്നലെ ബുള്‍ഡോസര്‍ ഉപയോഗിച്ച് കടകള്‍ തകര്‍ത്ത സംഭവത്തില്‍ ഫയല്‍ ചെയ്യപ്പെട്ട ഹര്‍ജികള്‍ ഇന്ന് പത്താം നമ്പര്‍ കേസായി സുപ്രീംകോടതി പരിഗണിക്കുന്നു. ജഹാംഗീർപുരിയിലും മറ്റ് സംസ്ഥാനങ്ങളിലും കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെ ജമിയത്ത് ഉലമ ഐ ഹിന്ദ് നൽകിയ ഹർജി പരിഗണിക്കാൻ ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബിആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിക്കുകയാണ്. ബി.ജെ.പി. നേതാവിന്റെ കത്തിനു പിറകെയാണ് കെട്ടിടങ്ങള്‍ പൊളിക്കാന്‍ കോര്‍പറേഷന്‍ അധികൃതര്‍ തുടങ്ങിയതെന്നും മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കിയില്ലെന്നും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ കോടതിയില്‍ പറഞ്ഞു. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും പൊളിക്കലിന് വിധേയമായ കടയുടെ ഉടമ ഗണേഷ് ഗുപ്‌ത എന്ന വ്യക്തിയുടെയും ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ട്. കോര്‍പറേഷന്‍ അനുമതി നല്‍കിയ സ്ഥലത്താണ് തന്റെ കട എന്ന് ഗണേഷ് ഗുപ്‌ത പറഞ്ഞു. അനധികൃത നിര്‍മ്മാണമല്ല തന്റെതെന്ന് അദ്ദേഹം ഹര്‍ജിയില്‍ പറയുന്നു.

ഇന്നലെ സുപ്രീംകോടതിയുടെ സ്റ്റേ ഉത്തരവ് പരിഗണിക്കാതെ നിരവധി കെട്ടിടങ്ങള്‍ പൊളിച്ചിരുന്നു. കോടതി ഉത്തരവ് തങ്ങള്‍ക്ക് കിട്ടിയിട്ടില്ല എന്ന ന്യായം പറഞ്ഞായിരുന്നു പൊളിക്കല്‍ തുടര്‍ന്നത്. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് സുപ്രീംകോടതി ഉത്തരവിന്റെ അസ്സല്‍ കോപ്പിയുമായി സ്ഥലത്തെത്തി ബുള്‍ഡോസറിന്റെ മുന്നില്‍ നിന്ന് പ്രതിരോധം തീര്‍ത്തത് ദേശീയ വ്യാപകമായി വന്‍ വാര്‍ത്തയായി.മുസ്ലീം സമുദായത്തിൽ നിന്നുള്ള ദുരിതബാധിതർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ മുഖേന നൽകിയ അടിയന്തര ഹർജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് സ്ഥലത്ത് തൽസ്ഥിതി തുടരാൻ ഉത്തരവിട്ടത്.
















