ഇന്നലെ പാലക്കാട്കൊല്ലപ്പെട്ട ആര്‍.എസ്.എസ് മുൻ ജില്ലാ നേതാവ് ശ്രീനിവാസന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കറുകോടി ശ്മശാനത്തിൽ സംസ്‌കരിച്ചു. ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്നു ശ്രീനിവാസ് കൃഷ്ണ. പാലക്കാട് കര്‍ണ്ണകിയമ്മന്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകള്‍ . അന്ത്യോപചാരം അര്‍പ്പിക്കാനായി ആയിരങ്ങളാണ് ഒഴുകിഎത്തിയത്. ഉറ്റവർ എല്ലാം നിറകണ്ണുകളോടെയാണ് ശ്രീനിവാസിനെ യാത്രയാക്കിയത്.
ബിജെപിയുടെ സംഘടനാചുമതലയുളള കേരളത്തിന്റെ പ്രഭാരി സിപി രാധാകൃഷ്ണന്‍, ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയ മൃതദേഹം പാലക്കാട് കർണ്ണകി നഗറിലേക്കാണ് ആദ്യം കൊണ്ടുവന്നത്. വിലാപയാത്രയിലും ആയിരങ്ങളാണ് പങ്കെടുത്തത്.












