മാര്‍ച്ച് ഒന്‍പതിന് ഇന്ത്യന്‍ മിസൈല്‍ പാകിസ്‌താനിലെ മുള്‍ട്ടാനിനു സമീപം പതിച്ച സംഭവം അബദ്ധത്തില്‍ സംഭവിച്ചതാണെങ്കില്‍ ഇതേപ്പറ്റി സംയുക്ത അന്വേഷണം നടത്താന്‍ തയ്യാറാവണമെന്ന് ഇന്ത്യയോട് പാകിസ്‌താന്‍. സാങ്കേതിക തകരാറ് മൂലം സംഭവിച്ചതാണെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്നും ശനിയാഴ്‌ച ഇസ്ലാമാബാദ് ആവശ്യപ്പെട്ടു.
അണ്വായുധങ്ങൾ പ്രയോഗിക്കാനുള്ള സാധ്യതാ പരിതസ്ഥിതിയിൽ ആകസ്മികമോ അനധികൃതമോ ആയ മിസൈലുകളുടെ വിക്ഷേപണത്തിൽ സാങ്കേതിക സുരക്ഷാസംവിധാനങ്ങളെക്കുറിച്ചുള്ള നിരവധി അടിസ്ഥാന ചോദ്യങ്ങൾ ഉയരുന്നു എന്ന് പാക് വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. , “ഇത്തരം ഗൗരവമേറിയ വിഷയത്തെ ലളിതമായ വിശദീകരണത്തിലൂടെ അഭിസംബോധന ചെയ്യാൻ കഴിയില്ല.”- മന്ത്രാലയം പറഞ്ഞു.
തങ്ങളുടെ പ്രദേശത്ത് പതിച്ച മിസൈലിന്റെ തരത്തെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും മിസൈലിന്റെ സഞ്ചാര പഥത്തെക്കുറിച്ചും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമായ വിശദീകരണം തേടിയിട്ടുണ്ട്.
മിസൈല്‍ ആകാശത്ത് വെച്ച് നശിപ്പിക്കാനുള്ള സംവിധാനം ഉണ്ടായിരുന്നില്ലേയെന്നും അറ്റകുറ്റപ്പണിക്കിടയില്‍ മിസൈലുകള്‍ കൈവിട്ടു പോകുന്ന രീതിയിലാണോ സൂക്ഷിച്ചിരിക്കുന്നത് എന്നുമുള്ള ചോദ്യങ്ങളും പാകിസ്‌താന്‍ ഉയര്‍ത്തിയിരിക്കുന്നു.