പാർട്ടി വിലക്ക് ലംഘിച്ച് കോൺഗ്രസ് നേതാക്കൾ സി.പി.എം സെമിനാറിൽ പങ്കെടുത്താൽ നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളായ ശശി തരൂർ, കെ.വി തോമസ് എന്നിവരെയാണ് സി.പി.എം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച സെമിനാറിലേക്ക് ക്ഷണിച്ചത്.
എന്നാൽ, സോണിയ ഗാന്ധിയുടെ അനുമതിയുണ്ടെങ്കിൽ ശശി തരൂർ സെമിനാറിൽ പങ്കെടുക്കട്ടെ എന്നാണ് സുധാകരൻ പ്രതികരിച്ചത്.
സി.പി.എം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുന്നു. സി.പി.എമ്മിനെ എല്ലാവരും ശപിക്കുകയാണ്. വലിയ ജനസമൂഹം ആശങ്കയിലാണ്. ജനങ്ങളുടെ വികാരം മനസ്സിലാക്കിയാണ് സി.പി.എം സെമിനാറിൽ പങ്കെടുക്കുന്നത് വിലക്കിയതെന്നും സുധാകരൻ പറഞ്ഞു.
സെമിനാറിൽ പങ്കെടുക്കരുതെന്ന് സുധാകരൻ പരസ്യമായി പറഞ്ഞതിന് ശേഷവും, പാർട്ടി വിലക്കുള്ളതായി അറിയില്ലെന്നാണ് ശശി തരൂർ പ്രതികരിച്ചത്.
അതേസമയം, സെമിനാറിൽ ബിജെപി പങ്കെടുക്കാത്തത്ത് കൊണ്ടാണ് കോൺഗ്രസും പങ്കെടുക്കാത്തതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇടതുപക്ഷ വിരുദ്ധ ചേരി ഉണ്ടാക്കാൻ ആർഎസ്എസ് സഹായം ഉറപ്പിക്കലാണ് കോൺഗ്രസ് ലക്ഷ്യം.പാർട്ടി കോൺഗ്രസ് ദേശീയ പരിപാടിയാണ്. കോൺഗ്രസ് നേതാക്കൾ പങ്കെടുത്താൽ സ്വാഗതം, അല്ലെങ്കിൽ രാഷ്ട്രീയ പാപ്പരത്തമെന്നും കോടിയേരി പറഞ്ഞു.