കീവിൽ വെടിയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥിയെ ഇന്ത്യൻ എംബസി ബന്ധപ്പെട്ടില്ലെന്ന് പരാതി.ഡൽഹിയിലെ ഛത്തർപൂർ സ്വദേശിയായ ഹർജോതിനാണു വെടിയേറ്റത്. തന്നെ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് രക്ഷിക്കണമെന്നും താൻ ഇവിടെ കിടന്ന് മരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വിദ്യാർത്ഥി പറഞ്ഞു.
ഉപരിപഠനത്തിനായാണ് ഹർജോത് ഉക്രൈനിലേക്ക് പോയത്. ലിവീവിലേക്ക് ടാക്സിയിൽ യാത്ര ചെയ്യവെയാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.ടാക്സിയിൽ വേറെയും രണ്ട് പേർ ഉണ്ടായിരുന്നതായി ഇദ്ദേഹം പറഞ്ഞു. നെഞ്ചിനും കാലിനും വെടിയേറ്റ ഹർജോത് കീവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
യുദ്ധ മുഖത്ത് കഴിയുന്ന ഇന്ത്യക്കാരെ എംബസി ബന്ധപ്പെടുന്നില്ലെന്നും അവരുടെ ഫോൺ കോളുകൾക്ക് ഉത്തരം നൽകുന്നില്ലെന്നും എംബസിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും കാണിച്ച് എളമരം കരീം എംപി നേരത്തെ വിദേശ കാര്യ മന്ത്രി എസ് ജയ്ശങ്കറിന് കത്തെഴുതിയിരുന്നു.