അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിന് ശേഷം, നിലവിലെ രാഷ്ട്രീയ സാഹചര്യം അവലോകനം ചെയ്യാൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ഞായറാഴ്ച വൈകുന്നേരം യോഗം ചേരും. ഡൽഹിയിലെ എഐസിസി ഓഫീസിൽ വൈകിട്ട് നാലിനാണ് യോഗം.
ഭരണം ഉണ്ടായിരുന്ന പഞ്ചാബില്‍ പോലും തറപറ്റിയ പാര്‍ടിയുടെ ദേശീയ നേതൃത്വത്തിനെതിരെ വന്‍ പ്രതിഷേധമാണ് സംഘടനയ്‌ക്കകത്ത് അലയടിക്കുന്നത്. സംഘടനാ ജനറല്‍ സെക്രട്ടറിയും മലയാളിയുമായ കെ.സി.വേണുഗോപാലിനെതിരെ കഠിനമായ രോഷം ഉണ്ട്. ജി-23 എന്നറിയപ്പെടുന്ന വിമത നേതാക്കള്‍ പരസ്യമായി പ്രതികരിക്കാന്‍ ഒരുങ്ങിയിരിക്കയാണ്. സോണിയാ ഗാന്ധിയുമായി വളരെ അടുപ്പമുള്ള കമല്‍നാഥിനെ പോലുള്ളവരും വിമര്‍ശനവുമായി രംഗത്തു വന്നത് നേതൃത്വത്തെ അമ്പരപ്പിക്കുന്നുണ്ട്.
രാഹുലിനെയും പ്രിയങ്കയെയും മാത്രം ബലിയാടാക്കാനുള്ള നീക്കത്തിനെതിരായിട്ടായിരിക്കും പ്രവര്‍ത്തകസമിതിയുടെ സമീപനം എന്നാണ് അനുമാനം. ഫലത്തില്‍ കോണ്‍ഗ്രസില്‍ ഗാന്ധികുടുംബത്തെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രവര്‍ത്തകസമിതി നിലപാട് സ്വീകരിക്കാനാണ് സാധ്യത. പ്രത്യേകിച്ച് ബി.ജെ.പി. ഗാന്ധി കുടുംബത്തെ ആക്ഷേപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിന് അനുകൂലമായി വരുന്ന സമീപനം അല്ല, പ്രതിരോധം തന്നെയായിരിക്കും കോണ്‍ഗ്രസ് സ്വീകരിക്കുക.
പഞ്ചാബിൽ സംഭവിക്കുന്നത്
നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ശനിയാഴ്ച രാവിലെ ചണ്ഡീഗഡിലെ രാജ്ഭവനിൽ ഗവർണർ ബൻവാരിലാൽ പുരോഹിതിനെ കണ്ടു, അവിടെ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങ്ങിന്റെ നവാൻഷഹർ ജില്ലയിലെ ഖത്കർ കാലാനിൽ മാർച്ച് 16 ന് മുഖ്യമന്ത്രിയായി മാൻ സത്യപ്രതിജ്ഞ ചെയ്യും. ഹർപാൽ സിംഗ് ചീമ, അമൻ അറോറ, ബൽജീന്ദർ കൗർ, സരവ്ജിത് കൗർ മനുകെ, ഗുർമീത് സിംഗ് മീത് ഹയർ, ബുദ്ധ് റാം, കുൻവർ വിജയ് പ്രതാപ് സിംഗ്, ജീവൻജ്യോത് കൗർ, ഡോ ചരൺജിത് സിംഗ് എന്നിവരുൾപ്പെടെ നിരവധി എംഎൽഎമാരുടെ പേരുകൾ മന്ത്രി സ്ഥാനങ്ങൾക്കായി പരിഗണിക്കുന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഗോവയിൽ
ഗോവയിൽ ബി.ജെ.പി സർക്കാർ രൂപീകരണത്തിന് വഴിയൊരുക്കുന്നതിനായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് ശനിയാഴ്ച ഉച്ചയ്ക്ക് രാജ്ഭവനിൽ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയ്ക്ക് രാജിക്കത്ത് സമർപ്പിച്ചു. 40 അംഗ നിയമസഭയിൽ 20 സീറ്റുകൾ നേടി ഏറ്റവും വലിയ കക്ഷി ആയത് ബിജെപി ആണ്.. പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സാവന്ത് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.