വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകള്‍ മുതൽ നേടിയ മുൻതൂക്കത്തിനൊടുവിൽ ഉത്തരാഖണ്ഡിൽ ബിജെപി തുടർ ഭരണത്തിലേറാനൊരുങ്ങുന്നു.
ആദ്യ റൗണ്ടിൽ ഒപ്പത്തിനൊപ്പം പോരാടിയ കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കി 48 സീറ്റുകളുമായി ബിജെപി ഭൂരിപക്ഷം പിടിച്ചിരിക്കുകയാണ്. 70 നിയമസഭ സീറ്റുകളുള്ള ഉത്തരാഖണ്ഡിൽ കേവല ഭൂരിപക്ഷതിന് വേണ്ടത് 36 സീറ്റുകളാണ്.
അധികാരം പിടിക്കുമെന്ന് അവകാശപ്പെട്ടിരുന്ന കോൺഗ്രസ് 18 സീറ്റുകളിലേക്ക് ഒതുങ്ങുകയാണുണ്ടായത്.
2017 ൽ 57 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിൽ വന്നിരുന്നത്.
സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ ബിജെപി ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ നിലവിലെ മുഖ്യന്ത്രി പുഷ്‌കർ സിംങ് ധാമിയുടെയും
മുൻ കോൺഗ്രസ് മുഖ്യ മന്ത്രി ഹരീഷ് റാവത്തിന്റെയും തോൽവി അധികാര കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
6932 വോട്ടുകൾക്കാണ് ധാമി സിറ്റിങ് സീറ്റായ ഖാത്തിമയിൽ പരാജയപ്പെട്ടിരിക്കുന്നത്.കോൺഗ്രസിന്റെ ഭുവൻ ചന്ദ്ര കാപ്രി 7,225 വോട്ടുകൾക്കാണ് ഖാത്തിമയിൽ വിജയിച്ചത്.
അതേ സമയം, ധാമി വീണ്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകുമെന്നാണ്
സംസ്ഥാന ചുമതലയുള്ള ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിന്റെ പ്രഖ്യാപനം. ഖാത്തിമിയിൽ ജയിക്കാനാകാതെ ധാമി മുഖ്യമന്ത്രിയാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഭരണ വിരുദ്ധ വികാരം തിരഞ്ഞെടുപ്പുകളിൽ പ്രതിഭലിക്കാറുള്ള ഉത്തരാഖണ്ഡിൽ ബിജെപി ക്ക് തുടർഭരണം ലഭിച്ചത് വൻ നേട്ടമാകും.
2000 ൽ സംസ്ഥാനം രൂപീകരിച്ചത് മുതൽ ഒരു മുന്നണിക്കും ഉത്തരാഖണ്ഡിൽ തുടർ ഭരണം ലഭിച്ചിരുന്നില്ല.