ഇളമുറക്കാരിൽ പലരെയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചിട്ടും മുതിർന്ന നേതാവായ പി. ജയരാജനെ ഉൾപ്പെടുത്താത്തതിനെതിരെ
സിപിഎം നേതൃത്വത്തിന് നേരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായി. പി ജയരാജനെ വൈകാരികമായി പിന്തുണച്ച് കൊണ്ട് ജയരാജന്റെ മകൻ ഉൾപ്പടെ രംഗത്ത് വരികയും ചെയ്തിരിക്കുകയാണ്.
പി.ജയരാജനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണവും പുറത്ത് വന്നു. 42,000 പേർ അംഗങ്ങളായുള്ള റെഡ് ആർമി ഒഫീഷ്യൽസ് എന്ന ഫെയ്സ്ബുക്ക് പേജിലാണ് ജയരാജൻ അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
“പി.ജയരാജൻ ഇത്തവണ സെക്രട്ടേറിയറ്റിൽ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്”, “സ്ഥാനമാനങ്ങളിൽ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം” എന്നാണ് റെഡ് ആർമി ഒഫിഷ്യൽസെന്ന പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പറയുന്നത്. കണ്ണൂരിൻ താരകമല്ലോ എന്ന ജയരാജൻ അനുകൂല വാഴ്ത്തുപാട്ടും പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.നേരത്തെ, ജയരാജനെ അനുകൂലിച്ച് നിരന്തര പ്രചാരണം നടത്തിയതിന് വ്യക്തിപൂജയുടെ പേരിൽ സിപിഎം വിലക്കേർപ്പെടുത്തിയ ഫെയ്സ്ബുക്ക് പേജാണിത്.
സിപിഎമ്മിൽ അവഗണന നേരിടുന്നുവെന്ന് ആക്ഷേപം ഉയരുന്നതിനിടെ പി.ജയരാജന് പിന്തുണയുമായി മകൻ ജെയിൻ രാജും രംഗത്ത് വന്നു. ‘ആരൊക്കെ തള്ളിപ്പറഞ്ഞാലും എന്നും എപ്പോഴും ഇടനെഞ്ചിൽ തന്നെ’ – ജയരാജന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ജയിൻ രാജ് ഫെയ്സ്ബുക്കിൽ കുറിച്ചു.
എന്നാൽ, പൊതുപ്രവർത്തകന് പദവിയല്ല നിലപാടാണ് പ്രധാനമെന്നാണ് സെക്രട്ടറിയേറ്റിലേക്ക് എടുക്കാത്തത് സംബന്ധിച്ച് ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്നെ തഴഞ്ഞോ ഇല്ലയോ എന്നാണ് മാധ്യമങ്ങള്‍ക്ക് അറിയേണ്ടത്. മാധ്യമങ്ങള്‍ക്ക് ഒളിഞ്ഞുനോട്ട മനോഭാവമെന്നും ജയരാജൻ കുറ്റപ്പെടുത്തി. വിമര്‍ശനവും സ്വയംവിമര്‍ശനവുമുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.