• Home
  • latest news
  • ജി23 യോഗത്തിൽ ഗാന്ധി കുടുംബത്തിനെതിരെ പരാമർശമില്ല : ഗുലാം നബി ഇന്ന് സോണിയയെ കണ്ടേക്കും

ജി23 യോഗത്തിൽ ഗാന്ധി കുടുംബത്തിനെതിരെ പരാമർശമില്ല : ഗുലാം നബി ഇന്ന് സോണിയയെ കണ്ടേക്കും

കോൺഗ്രസ് വിമത നേതാക്കളുടെ ജി23 യോഗത്തിൽ ഗാന്ധി കുടുംബത്തിനെതിരെ പരാമർശമില്ല. സമവായത്തിന് ഗുലാം നബി ആസാദ് ഇന്ന് സോണിയ ഗാന്ധിയെ കാണും.

കൂട്ടായ നേതൃത്വത്തിലൂടെയും കൂടിയാലോചനകളിലൂടെയും മാത്രമേ കോൺഗ്രസിന് മുന്നോട്ട് പോകാനാകൂ എന്നാണ് വിലയിരുത്തൽ. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ, സമാന അഭിപ്രായമുള്ളവരുമായി കോൺഗ്രസ് കൂട്ടായ്മ ഉണ്ടാക്കണമെന്നും സംഘം ആവശ്യപ്പെട്ടു.

കപിൽ സിബൽ, ആനന്ദ് ശർമ്മ, ശശി തരൂർ, പിജെ കുര്യൻ, മനീഷ് തിവാരി, ഭൂപേന്ദ്ര സിംഗ് ഹൂഡ, പൃഥ്വിരാജ് ചവാൻ, മണി ശങ്കർ അയ്യർ, ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ ഭാര്യയും എംപി യുമായ പ്രണീത് കൗർ, രാജ് ബബ്ബർ, സന്ദീപ് ദീക്ഷിത്, റജീന്ദർ കൗർ ഭട്ടൽ, ശങ്കർ സിംഗ് വഗേല,മണി ശങ്കർ അയ്യർ എന്നിവരുൾപ്പെട്ട 18 പേരാണ് ഗുലാം നബി ആസാദിന്റെ വസതിയിൽ യോഗം ചേർന്നത്.

നിലവിൽ ഗാന്ധി കുടുംബം കോൺഗ്രസ് നേതൃത്വം ഒഴിയേണ്ടെന്നാണ് യോഗത്തിന്റെ തീരുമാനം.
സോണിയ ഗാന്ധി പ്രസിഡന്റായി തുടരുന്നതിൽ ആസാദ് ഉൾപ്പെടെയുള്ളവർക്ക് എതിർപ്പില്ലെങ്കിലും പിൻഗാമിയായി രാഹുൽ ഗാന്ധിയോ അദ്ദേഹം നിയന്ത്രിക്കുന്ന വ്യക്തിയോ വരുന്നതിൽ നേതാക്കൾക്ക് വിയോജിപ്പുണ്ട്. രാഹുലിന്റെ പ്രവർത്തനങ്ങൾ കോൺഗ്രസിന് ഗുണകരമല്ലെന്നാണ് വിലയിരുത്തൽ.

യോഗത്തിന്റെ തീരുമാനങ്ങൾ സോണിയ ഗാന്ധിയെ ഇന്ന് നടക്കുന്ന കൂടിക്കാഴ്ച്ചയിൽ അറിയിക്കും. രാഹുലും പ്രിയങ്കയും കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കുമെന്നാണ് സൂചന.

എത്ര യോഗങ്ങൾ കൂടിയാലും സോണിയയെ ദുർബലയാക്കാൻ സാധിക്കില്ലെന്നായിരുന്നു രാജ്യ സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ പ്രതികരിച്ചത്.

കപിൽ സിബലിന്റെ വസതിയിലാണ് ആദ്യം യോഗം തീരുമാനിച്ചിരുന്നതെങ്കിലും ഗാന്ധി കുടുംബത്തിനെതിരെ അദ്ദേഹം നടത്തിയ പരാമർശത്തിൽ ചിലർക്കുള്ള എതിർപ്പ് മൂലം വേദി മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *