ബംഗ്ലാദേശിലേക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഏകദേശം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊൽക്കത്ത-ധാക്ക മൈത്രേയി, കൊൽക്കത്ത-ഖുൽന ബന്ധൻ പാസഞ്ചർ ട്രെയിൻ സർവീസുകൾ അടുത്ത ആഴ്ച മുതൽ പുനരാരംഭിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. അയൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഇന്ത്യ-ബംഗ്ലാദേശ് വാണിജ്യ ട്രെയിൻ ഓപ്പറേഷൻ പെട്രാപോൾ-ബെനാപോൾ അതിർത്തിയിലൂടെയും മറ്റ് റെയിൽ ചെക്ക്‌പോസ്റ്റുകളിലൂടെയും ആരംഭിച്ചതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. മാർച്ച് 26 ന് കൊൽക്കത്ത സ്റ്റേഷനിൽ നിന്ന് പാസഞ്ചർ ട്രെയിൻ ആരംഭിക്കും. മൈത്രീയും ബന്ധൻ എക്‌സ്‌പ്രസും അവയുടെ പഴയ ഷെഡ്യൂൾ പ്രകാരം ധാക്കയിലേക്കും ഖുൽനയിലേക്കും യാത്ര ആരംഭിക്കും– റെയിൽവേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
ബ്രിട്ടീഷ് ഭരണ കാലത്ത് ഇന്ത്യാ വിഭജനത്തിന് മുമ്പ് ഇരു രാജ്യങ്ങൾക്കുമിടയിൽ ട്രെയിൻ സർവീസുകൾ നിലവിലുണ്ടായിരുന്നു. പിന്നീട് 43 വർഷത്തേക്ക് അത് നിലച്ചു. മൈത്രീ എക്സ്പ്രസ് 2008 ൽ ധാക്കയ്ക്കും കൊൽക്കത്തയ്ക്കും ഇടയിൽ സർവീസ് തുടങ്ങിക്കൊണ്ട് ആ ബന്ധം പുനഃസ്ഥാപിച്ചു.
കൊൽക്കത്തയെ ബംഗ്ലാദേശ് നഗരമായ ഖുൽനയുമായി ബന്ധിപ്പിക്കുന്ന ബന്ധൻ എക്‌സ്പ്രസ് എന്ന പേരിലുള്ള രണ്ടാമത്തെ ട്രെയിൻ സർവീസ് 2017ൽ ഉദ്ഘാടനം ചെയ്തു. ഞായർ, വ്യാഴം ദിവസങ്ങളിൽ ആഴ്ചയിൽ രണ്ടുതവണ ഈ ട്രെയിൻ ഓടിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
















