കാശ്മീരി പണ്ഡിറ്റുകള്‍ സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്യുന്നതിന്റെ ആഖ്യാനമായ ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ മികച്ച കളക്ഷൻ റെക്കോർഡിലേക്ക്. കാശ്മീര്‍ പണ്ഡിറ്റുകള്‍ ജന്മനാട്ടിലെ ഭീകരവാദത്തിനിടയില്‍ നേരിട്ട അരക്ഷിതാവസ്ഥയും പലായനവുമാണ് സിനിമയുടെ പ്രമേയം. മാര്‍ച്ച് 11-നാണ് സിനിമ റിലീസ് ചെയ്തത്.
3 ദിവസത്തിനുള്ളിൽ 325 ശതമാനം കളക്ഷൻ കുതിച്ചുയരുന്ന ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്. മാർച്ച് 11 ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ ഏകദേശം 3.5 കോടി ആയിരുന്നു, അത് രണ്ടാം ദിവസം 8.5 കോടിയും മൂന്നാം ദിവസം 15.10 കോടിയുമായി എത്തി.
ആദ്യ ദിനം രാജ്യത്തുടനീളം 600 സ്‌ക്രീനുകൾ മാത്രമാണ് ചിത്രത്തിന് ലഭിച്ചത്, എന്നാൽ ഞായറാഴ്ചയോടെ ചിത്രത്തോടുള്ള പ്രേക്ഷകരുടെ ആവേശം കണ്ട് സ്‌ക്രീൻ എണ്ണം 600ൽ നിന്ന് 2000 ആയി ഉയർത്തി. എല്ലാ നഗരങ്ങളിലും സിനിമയുടെ പ്രദർശനങ്ങൾ ഇരട്ടിയിലധികമായിരുന്നു. വലിയ താരങ്ങളൊന്നുമില്ലാതെ 12 കോടിയോളം രൂപ മുടക്കി 27 കോടിയിലധികം ഇതിനകം നേടിക്കഴിഞ്ഞു ‘ദി കശ്മീർ ഫയൽസ്’.

ബി.ജെ.പി. കാശ്മീരിനെക്കുറിച്ച് പങ്കുവെക്കുന്ന രാഷ്ട്രീയ അഭിപ്രായങ്ങള്‍ക്കും സംഘപരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വൈകാരികതയ്ക്കും ജീവന്‍ നല്‍കുന്ന പ്രമേയമാണ് സിനിമയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ബി.ജെ.പി. സഹയാത്രികന്‍ കൂടിയായ അനുപം ഖേര്‍ ഈ സിനിമയിലെ പ്രധാന കഥാപാത്രമായി രംഗത്തുണ്ടെന്നതും ശ്രദ്ധേയം.
ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി ഒരുക്കിയ ചിത്രം യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്. അനുപം ഖേറും മിഥുന്‍ ചക്രവര്‍ത്തിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പുഷ്‌കര്‍ നാഥ് പണ്ഡിറ്റിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ് ദി കാശ്മീര്‍ ഫയല്‍സ് പറയുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സിനിമയ്ക്ക് വിനോദ നികുതി ഇളവ് നല്‍കിയിട്ടുണ്ട്. സംഘപരിവാര്‍ കേന്ദ്രങ്ങള്‍ സിനിമയ്ക്ക് വലിയ പ്രമോഷന്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
















