ഈ ചോദ്യം ചോദിക്കാന്‍ കാരണം മാര്‍ച്ച് 11-ന് റിലീസ് ചെയ്‌ത കാശ്‌മീര്‍ ഫയല്‍സ് എന്ന ചലച്ചിത്രം സംബന്ധിച്ച് ഇപ്പോള്‍ രാജസ്ഥാനില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്. ദി കാശ്‌മീര്‍ ഫയല്‍സ് സിനിമ കാശ്‌മീരി പണ്ഡിറ്റുകളുടെ പലായനവും കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന വിഷയവും ഉള്‍പ്പെടെ ബി.ജെ.പി.യുടെ കാശ്‌മീര്‍ രാഷ്ട്രീയ അജണ്ട കൈകാര്യം ചെയ്യുന്ന ചലച്ചിത്രമാണ്. ഈ സിനിമയ്‌ക്ക് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി ഇളവുകളും നല്‍കി്‌കൊണ്ടിരിക്കയാണ്. ഇതുവരെ ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക, ഹരിയാന, ഗോവ, ത്രിപുര എന്നിവിടങ്ങളിൽ ചിത്രം നികുതിരഹിതമാക്കിയിട്ടുണ്ട്. അതേസമയം, രാജസ്ഥാനിൽ ബി.ജെ.പിക്കൊപ്പം കോൺഗ്രസ് എം.എൽ.എമാരും സിനിമയ്ക്ക് നികുതി രഹിതമാക്കണമെന്ന് ആവശ്യപ്പെട്ടതാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുന്നത്.
ബി.ജെ.പി. കാശ്മീരിനെക്കുറിച്ച് പങ്കുവെക്കുന്ന രാഷ്ട്രീയ അഭിപ്രായങ്ങള്‍ക്കും സംഘപരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വൈകാരികതയ്ക്കും ജീവന്‍ നല്‍കുന്ന പ്രമേയമാണ് സിനിമയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ബി.ജെ.പി. സഹയാത്രികന്‍ കൂടിയായ അനുപം ഖേര്‍ ഈ സിനിമയിലെ പ്രധാന കഥാപാത്രമായി രംഗത്തുണ്ടെന്നതും ശ്രദ്ധേയം.
സിനിമയെ ചൊല്ലി രാജ്യത്തുടനീളം ബഹളമുണ്ട് .ചിത്രത്തെക്കുറിച്ച് കോൺഗ്രസ് ആദ്യം ഒരു ട്വീറ്റ് ചെയ്തുവെങ്കിലും പിന്നീട് നീക്കം ചെയ്തു . കൂടുതൽ സ്‌ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ റായ്‌പൂർ, ആഗ്ര എന്നിവയുൾപ്പെടെ പല നഗരങ്ങളിലും സിനിമാ ഹാളുകൾക്കും മൾട്ടിപ്ലക്‌സുകൾക്കും മുന്നിൽ പ്രകടനം നടത്തുന്നുണ്ട്.
















