സിൽവർലൈൻ പദ്ധതിയുടെ സാമ്പത്തിക പ്രായോഗികതയിലും സംശയം പ്രകടിപ്പിച്ച് റെയിൽവേ മന്ത്രാലയം. പദ്ധതിയുടെ സാങ്കേതിക പ്രായോഗികത സംബന്ധിച്ച് മന്ത്രാലയം നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
63,941 കോടി രൂപയുടേതാണ് പദ്ധതി. പദ്ധതിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ പദ്ധതിക്ക് വേണ്ട 33,700 കോടി രൂപയുടെ വായ്പ റെയിൽവേയുടെ കൂടി ഉത്തരവാദിത്വത്തിൽ പെടുന്നതാണെന്ന് ആണ് മന്ത്രാലയം പറയുന്നത്. അത് വീട്ടാൻ യാത്രക്കാരിൽനിന്നുള്ള വരുമാനത്തിലൂടെ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ വിശദീകരിച്ചു.
മാത്രമല്ല,റെയിൽവേ ട്രാക്കിന് സമീപത്ത് കൂടെ 200 കിലോമീറ്റർ ദൂരമാണ് സിൽവർലൈൻ കടന്നുപോകുന്നത്. ഇവിടങ്ങളിൽ 15 മീറ്റർ വരെ റെയിൽവേ ഭൂമി ഉപയോഗിക്കേണ്ടിവരും. ഏകദേശം 185 ഹെക്റ്റർ റെയിൽവേ ഭൂമിയാണ് സിൽവർ ലൈൻ പദ്ധതിക്കായി വേണ്ടിവരിക. ഇത്തരത്തിൽ ഭൂമി വിട്ടുകൊടുത്താൽ റെയിൽവേയുടെ ഭാവി വികസനപ്രവർത്തനത്തെ ബാധിക്കുമെന്നും ഭാവിയിൽ ഒരു റെയിൽവേ വികസനം ആവശ്യമായി വന്നാൽ ഭൂമി കണ്ടെത്താൻ ബുദ്ധിമുട്ടുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.