ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ രൂക്ഷ വിമർശനങ്ങൾക്ക് പിന്നാലെ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും, സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എകെ ബാലനും രംഗത്ത് വന്നു.
ഗവർണർ പദവിയിലിരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നും ബിജെപിയുടെ തിരുവനന്തപുരം വക്താവാണ് ഗവർണറെന്നുമാണ് സതീശൻ വിമർശിച്ചത്.
സ്വന്തം കാര്യം നടക്കാൻ അഞ്ച് പാർട്ടി മാറിയ ആളാണ് ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ നിലയ്ക്ക് നിർത്താൻ സർക്കാർ തയ്യാറാകണമെന്നും ഗവർണറുടെ ഉപദേശം തനിക്ക് ആവശ്യമില്ലെന്നും സതീശൻ പറഞ്ഞു.
അതേ സമയം, താൻ പറഞ്ഞതാണോ ബാലിശം ഗവർണറുടെ സമീപനമാണോ ബാലിശമെന്ന് ജനം തീരുമാനിക്കട്ടെയെന്ന്എ കെ ബാലൻ പ്രതികരിച്ചു.
താൻ ഒരിക്കലും ഗവർണറെ അപമാനിച്ചിട്ടില്ല. സർക്കാരും ഗവർണറും തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല എന്ന സന്ദേശമാണ് താൻ എപ്പോഴും നൽകിയിട്ടുള്ളതെന്നും എ.കെ. ബാലൻ കൂട്ടിച്ചേർത്തു.സഭയിൽ വരുന്നില്ലെന്നും പ്രസംഗം വായിക്കില്ലെന്നും സന്ദേശം നൽകുന്നതല്ലേ ബാലിശമെന്നും അദ്ദേഹം ചോദിച്ചു.