കെഎസ്ഇബിയിലെ ഇടത് ട്രേഡ് യൂണിയനുകളുടെ അനിശ്ചിതകാല സമരം ഒത്തുതീർപ്പായി. ചെയർമാനും സംഘടനകളും ട്രേഡ് യൂണിയനുകളും തമ്മിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്.
എസ്ഐഎസ്എഫ് വിന്യാസത്തിൽ ഇറക്കിയ ഉത്തരവ് പിൻവലിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി.
എസ്ഐഎസ്എഫ് കാവൽ കെഎസ്ഇബി ആസ്ഥാനത്തെ രണ്ട് ഓഫീസുകളിൽ മാത്രമായി ചുരുക്കും.
ഗേറ്റുകൾ, പ്രധാനകവാടം, ചെയർമാന്റെ ഓഫീസ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്ന് എസ്ഐഎസ്എഫിനെ ഒഴിവാക്കാനും ചർച്ചയിൽ തീരുമാനമായി. ഉന്നയിച്ച വിഷയങ്ങളിൽ തുടർ ചർച്ചകൾ നടത്താമെന്ന ഉറപ്പ് ലഭിച്ചെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. സമരം ചെയ്ത തൊഴിലാളികൾക്കെതിരെ നടപടിയുമുണ്ടാകില്ല.
കെഎസ് ഇബി തൊഴിലാളി സമരം ചരിത്ര വിജയമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.
ചെയർമാനും ബോർഡും തൊഴിലാളികളും കെഎസ് ഇബിയ്ക്ക് വേണ്ടി തന്നെയാണ് പ്രവർത്തിക്കുന്നത്. രണ്ട് കൂട്ടരുടേയും പരാതികൾ അന്വേഷിച്ച് പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേ സമയം, വൈദ്യുതി നിരക്കിൽ മാറ്റം വരുത്തുന്നത് ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. പകൽ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതും രാത്രി നിരക്ക് കൂട്ടുന്നതുമാണ് ആലോചനയിലുള്ളത്. വ്യവസായികൾക്ക് ഇത് ഗുണം ചെയ്യും. രാത്രി നിരക്ക് കൂട്ടാതെ മറ്റു വഴിയില്ലെന്ന സ്ഥിതിയാണെന്നും മന്ത്രി വിശദീകരിച്ചു.
ലൈൻമാൻ പ്രമോഷൻ നടപ്പാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് രണ്ടാഴ്ചയ്ക്കകം നടപ്പാക്കും.
കെ എസ് ഇ ബി ചെയർമാന് ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.