കോഴിക്കോട് ബാലുശ്ശേരിയിൽ നവവധുവിനെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൻ മരിച്ചനിലയിൽ കണ്ടെത്തി.കൊടുവള്ളി മാനിപുരം സ്വദേശിനി മുണ്ടയംപുറത്ത് കാവിൽ തേജാ ലക്ഷ്മി(18)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തേജാ ലക്ഷ്മിയുടെ ഭര്‍ത്താവ് ഇയ്യാട് സ്വദേശി നീറ്റോറ ചാലില്‍ ജിനു കൃഷ്ണന്‍റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.
തേജാ ലക്ഷ്മിക്ക് അനക്കമില്ലെന്ന് ശനിയാഴ്ച രാവിലെ ജിനു കൃഷ്ണ പറഞ്ഞപ്പോഴാണ് വീട്ടിലെ മറ്റുള്ളവർ അറിയുന്നത്. കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയ നിലയിൽ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഫെബ്രുവരി ഒന്പതിനാണ് കോഴിക്കോട് ആര്യസമാജത്തില്‍ വെച്ച് തേജാ ലക്ഷ്മിയും ജിനു കൃഷ്ണനും വിവാഹിതരായത്.
ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് കോഴ്സ് വിദ്യാർത്ഥിനിയായിരുന്നു തേജാ ലക്ഷ്മി.
ബാലുശ്ശേരി പൊലീസും തഹസില്‍ദാറും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു. തേജ ലക്ഷ്മിയുടെ ഭർത്താവിന്‍റെയും വീട്ടുകാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.