നിരോധിത വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റസ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യിൽ തുടങ്ങി ഇന്ത്യൻ മുജാഹിദീൻ എന്ന ഇസ്ലാമിക് തീവ്രവാദ സംഘടന രൂപീകരണത്തിൽ എത്തി നിൽക്കുന്നതാണ് അഹമ്മദാബാദ് സ്ഫോടന പരമ്പരയിലെ മലയാളി ബന്ധം. സ്ഫോടന പരമ്പരകൾ ആസൂത്രണം ചെയ്യുന്നതിൽ മലയാളി സാന്നിധ്യം ശക്തമായി ഉണ്ടായിരുന്നുവെന്നതിന് തെളിവാണ് വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് മലയാളികൾ.
കേരളത്തിലെ തീവ്രവാദ പ്രവർത്തനങ്ങളുടെ ആദ്യപടി എന്ന് വിശേഷിപ്പിക്കാവുന്ന പാനായിക്കുളം തീവ്രവാദ പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ടവരാണ് മൂന്ന് മലയാളികളും. കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ തീവ്രവാദ കേസാണ് പാനായിക്കുളം കേസ്. 2006 ആഗസ്റ്റ് 15 ന് സിമി യുടെ രഹസ്യയോഗം ആലുവായ്ക്കടുത്തെ പാനയിക്കുളത്ത് നടന്നു.സ്ഫോടന പരമ്പരയ്ക്കുള്ള ആസൂത്രണത്തിന്റെ തുടക്കം ഇവിടെ നിന്നുമാണെന്ന് സംശയിക്കാം.
കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ഷിബിലി എ. കരീം, ശാദുലി എ. കരീം, മലപ്പുറം സ്വദേശി ഷറഫുദ്ദീൻ എന്നിവർക്കാണ് അഹമ്മദാബാദ് സ്ഫോടന പരമ്പരയിൽ വധശിക്ഷ ലഭിച്ചത്.
ഷിബിലിയും ശാദുലിയും സഹോദരങ്ങളാണ്. ഷിബിലി കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയ ആളാണ്. രാജ്യ ദ്രോഹക്കുറ്റം അടക്കം 6 കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. 2008 ലെ ഹൂബ്‌ളി സ്ഫോടനം, 2006 ലെ മുംബൈ ട്രെയിൻ സ്ഫോടനം എന്നീ കേസുകളിലും പ്രതിയാണ് ഷിബിലി.
2007 ൽ വാഗമണ്ണിൽ നടന്ന തീവ്രവാദ പരിശീലന ക്യാമ്പിൽ പങ്കെടുത്ത കേസിൽ ഇയാൾ കുറ്റക്കാരനെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.
സ്ഫോടനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും വിവിധ സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഷിബിലിക്ക് ചുമതല ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ.
വിചാരണയ്‌ക്കിടയിൽ സാബർമതി ജയിലിൽ നിന്ന് തുരങ്കമുണ്ടാക്കി രക്ഷപെടാൻ ശ്രമിച്ച 14 പേരിൽ ഒരാൾ കൂടിയാണ് ഷിബിലി.
ഷിബിലിയുടെ സഹോദരൻ ശാദുലിയെ
പാനയിക്കുളത്ത് സിമി മീറ്റിംഗ് സംഘടിപ്പിച്ചതിന് 14 വർഷം കഠിന തടവിന് എൻ ഐ എ കോടതി ശിക്ഷിച്ചിരുന്നു. 2019 ൽ കേരളാ ഹൈക്കോടതി ഇയാളെ കുറ്റവിമുക്തനാക്കി.
ഷിബിലിയും സാദുലിയും ഭോപ്പാൽ ജയിലിലാണ് ഇപ്പോൾ കഴിയുന്നത്.
മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന് സാങ്കേതിക സഹായങ്ങൾ നൽകിയെന്ന കുറ്റത്തിനാണ് വധ ശിക്ഷ. ബഗ്ലൂരുവിലും ഹൈദരാബാദിലും ഇലക്ട്രോണിക്സ് ബിസിനസ് നടത്തിയിരുന്നു ഇയാൾ. അഹമ്മദാബാദ് ബോംബ് നിർമാണത്തിനുള്ള ചിപ്പുകളും മറ്റ് ഉപകരണങ്ങളും ഇയാളാണ് നൽകിയതെന്നാണ് കണ്ടെത്തൽ. ഇയാളുടെ ബന്ധുവും കൂട്ടുപ്രതിയുമായിരുന്ന അബ്ദുൾ റഹ്മാൻ കശ്മീരിൽ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
ആലുവ കുഞ്ഞുണ്ണിക്കര മുഹമ്മദ് അൻസാർ നദ്വിയാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മലയാളി. പാനായിക്കുളം തീവ്രവാദ ക്യാമ്പ് സംബന്ധിച്ച കേസിൽ ഇയാളും ശിക്ഷിക്കപെട്ടിരുന്നു.
ഷിബിലിയും ശാദുലിയും അൻസാർ നദ്വിയും 2007 ലെ വാഗമൺ തീവ്രവാദ പരിശീലന ക്യാമ്പിലും പങ്കെടുത്തവരാണ്.
ആലുവ കുഞ്ഞുണ്ണിക്കര അബ്ദുൽ സത്താർ, മലപ്പുറം സ്വദേശികളായ ഇ.ടി സൈനുദ്ദീൻ, സുഹൈബ് പൊട്ടുണിക്കൽ എന്നീ മലയാളികളെ ഈ മാസം എട്ടിന് കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
പ്രധാന ഗൂഢാലോചകരായ സിമി അഖിലേന്ത്യ ജനറൽ സെക്രട്ടറി സഫ്ദർ നാഗോറി, ഖമറുദ്ദീൻ നാഗോറി, ഗുജറാത്തുകാരായ ഖയൂമുദ്ദീൻ കപാഡിയ, സാഹിദ് ശൈഖ്, ഷംസുദ്ദീൻ ശൈഖ് എന്നിവർക്കും വധശിക്ഷ വിധിച്ചു.
കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് 7000 പേജ് വരുന്ന വിധിന്യായത്തിൽ പ്രത്യേക കോടതി ജഡ്ജി എ.ആർ പട്ടേൽ വിലയിരുത്തി.
ശിക്ഷ വിധിക്കുമ്പോൾ സബർമതി, തീഹാർ, ഡൽഹി, ഭോപ്പാൽ, ഗയ, മുംബൈ, ബെംഗളൂരു, കേരളം എന്നീ ജയിലുകളിലുള്ള എല്ലാ പ്രതികളും വെർച്വലായി കോടതിയിൽ ഹാജരായിരുന്നു.
ജൂലൈ 26ന് വൈകുന്നേരം 6.32നാണ് അഹ്മദാബാദിനെ വിറപ്പിച്ച് 21 സ്ഫോടനങ്ങൾ 70 മിനിറ്റിനിടക്ക് സംഭവിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിൽ വിചാരണ പൂർത്തിയായത്