അഫ്ഗാൻ ജനതയ്ക്ക് ഇന്ത്യയുടെ സഹായമായി 10,000 ടൻ ഗോതമ്പ് നാളെ കയറ്റി അയയ്ക്കും. അട്ടാരി- വാഗ അതിർത്തി വഴിയാണ് അയക്കുക.
ആഴ്ചകളോളം നീണ്ട ചർച്ചയ്ക്കൊടുവിലാണ് പാക്കിസ്ഥാനിലൂടെ റോഡ് മാർഗം ചരക്കുകൾ എത്തിക്കുന്നതിന് ധാരണയായത്. ഒക്ടോബർ 7 നാണ് ഇന്ത്യ 50,000 ടൺ ഗോതമ്പ് വാഗ അതിർത്തി വഴി എത്തിക്കാമെന്ന് അറിയിച്ചത്. എന്നാൽ പാക്കിസ്ഥാൻ നവംബർ 24 നാണ് ഇതിന് മറുപടി നൽകിയത്. അന്ന് മുതൽ നടക്കുന്ന, നടപടിക്രമങ്ങളെ പറ്റിയുള്ള ചർച്ചയ്ക്കൊടുവിലാണ് നാളെ ചരക്കുകൾ കയറ്റി അയക്കാനുള്ള ധാരണയായത്.
ആദ്യ കയറ്റുമതി ഇന്ത്യ പാകിസ്താൻ അധികൃതരുടെയും വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ പ്രധിനിധികളുടെയും സാന്നിധ്യത്തിൽ വാഗ അതിർത്തിയിൽ ഫ്ലാഗ് ഓഫ് ചെയ്യും. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ നേതൃത്വത്തിൽ ആയിരിക്കും ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്യുക.
അഫ്‌ഗാനിസ്ഥാൻ ജനത കടുത്ത പട്ടിണിയിലാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് പുറത്ത് വന്നിരുന്നു.
കോവിഡ് വാക്‌സിനുകളും ജീവൻ രക്ഷാ മരുന്നുകളും മറ്റുമായി ഇന്ത്യയുടെ മെഡിക്കൽ സഹായം ഇതിന് മുമ്പ് അഫ്ഗാനിസ്ഥാനിലേക്ക് വായു മാർഗ്ഗം എത്തിച്ചിരുന്നു.
ആദ്യമായാണ് ഭക്ഷ്യ വിഭവങ്ങൾ കയറ്റി അയക്കുന്നത്. ഇറാനിലെ ചബഹർ തുറമുഖം വഴി കൂടുതൽ ഗോതമ്പ് എത്തിക്കാനും ഇന്ത്യ വഴികൾ തേടുന്നുണ്ട്.
അഫ്ഗാൻ ട്രക്കുകൾ ഉപയോഗിച്ച് 50,000 ടൺ ചരക്കും ഒരു മാസത്തിനകം കടത്തണമെന്നാണ് പാക്കിസ്ഥാന്റെ വ്യവസ്ഥ. എന്നാൽ നാൽപതോളം അഫ്ഗാൻ ട്രക്കുകൾ മാത്രം ദിവസേന സർവീസ് നടത്തുമ്പോൾ ഈ ദൗത്യം വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.