ഉക്രെയിനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ റുമേനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി ഒഴിപ്പിക്കാനുള്ള ശ്രമം ഇന്ത്യ ഊർജ്ജിതമാക്കി. ഇരു രാജ്യങ്ങളുടെയും
അതിര്‍ത്തികളിലൂടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾക്കായി ശ്രമം ആരംഭിച്ചെന്ന് ഹങ്കറി, ബുഡാപെസ്റ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ആദ്യ ഘട്ടത്തിൽ ഹങ്കേറിയൻ അതിർത്തിയായ ചോപ്പ് – സഹോനി, റൊമേനിയൻ അതിർത്തിയായ പൊറുബെൻ സീറെറ്റ് എന്നീ ചെക്ക്പോയിന്റുകൾ വഴി ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്.
അതിർത്തിയിലേക്ക് വരുന്ന ഇന്ത്യക്കാർ ചിലവുകൾക്കുള്ള യുഎസ് ഡോളർ, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, മറ്റ് അവശ്യ വസ്തുക്കൾ കയ്യിൽ കരുതണമെന്ന് എംബസി അറിയിച്ചു.
ഒഴിപ്പിക്കൽ നടപടി ആരംഭിച്ചാൽ ഇന്ത്യക്കാർ സ്വന്തം നിലയിൽ അതിർത്തിയിലേക്ക് എത്തണമെന്നും യാത്ര ചെയ്യുന്ന വാഹനത്തിൽ ഇന്ത്യൻ പതാക പതിക്കണമെന്നും എംബസി നിർദ്ദേശിച്ചു.
യാത്രക്കിടയിലെ സഹായങ്ങൾക്ക് ഓരോ ചെക്ക്പോസ്റ്റുകളിലും സജ്ജീകരിച്ചിട്ടുള്ള ഹെൽപ്‌ലൈൻ നമ്പറുമായി ബന്ധപ്പെടണമെന്നും എംബസി അറിയിച്ചു.
വിദ്യാർത്ഥികൾ അടക്കം 16,000 ത്തോളം ഇന്ത്യക്കാർ ഉക്രെയിനിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് കണക്കുകൾ.
ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ സഹായിക്കാൻ ഇന്ത്യ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനും സ്ഥാപിച്ചിട്ടുണ്ട്. ഡൽഹിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഇതിനായി ആരംഭിച്ചു. +911123012113, +911123914104, +911123017905, 1800118797 എന്നിവയാണ് ഹെൽപ്പ് ലൈൻ നമ്പറുകൾ.