ഇന്ത്യയിലുടനീളം, കോവിഡ് പകർച്ചവ്യാധി കനത്ത നാശമാണ് വിതച്ചത്. എന്നാൽ, ഔദ്യോഗിക കണക്കുകൾ കഷ്ടതയുടെ ചെറിയൊരംശം മാത്രമേ പ്രതിഫലിപ്പിപ്പിക്കുന്നുള്ളൂ. ഇന്ത്യയിൽ കോവിഡ് മരണങ്ങൾ, അധികൃതർ കുറച്ച് കാണിക്കുയാണെന്ന് പല സ്വതന്ത്ര റിപ്പോർട്ടുകളും പഠനങ്ങളും വ്യക്തമാക്കുകയാണ്. സിവിൽ രജിസ്ട്രേഷൻ സ്ഥിതിവിവരക്കണക്കുകളും വിവിധ സർവേകളിൽ നിന്നുള്ള വിവരങ്ങളും ഉപയോഗിച്ചുള്ള പഠനങ്ങൾ വെളിപ്പെടുത്തുന്നത് ഇന്ത്യയിൽ 3 ദശലക്ഷത്തിലധികം കോവിഡ് മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ നിന്നുള്ള ഔദ്യോഗികമായി കോവിഡ് മരണം 23,000 ആണ്. മറുവശത്ത്, ഗംഗാ നദിയിലൂടെ ഒഴുകി നടന്ന ശവശരീങ്ങളും പ്രാണവായു കിട്ടാതെ ശ്വാസകോശം തകർന്നു മരിച്ച അനേകം കോവിഡ് രോഗികളുടെ ചിത്രവുമാണ് മാധ്യമങ്ങളിൽ നിന്ന് കാണാനായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പല സംഘടനകളും സ്വതന്ത്ര പഠനങ്ങൾ നടത്തിയത്.
കിഴക്കൻ യുപിയിൽ നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലെ പൂര്‍വാഞ്ചല്‍ മേലയില്‍ 2021 ല്‍ കോവിഡ് മരണങ്ങളില്‍ ഉണ്ടായിരിക്കുന്നത് മുൻ വർഷത്തേതിനേക്കാൾ വന്‍ ഉയര്‍ച്ചയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്. മനുഷ്യാവകാശ സംഘടനയായ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് നടത്തിയ കണക്കെടുപ്പിലാണ് മരണനിരക്ക് പുറത്ത് വന്നിരിക്കുന്നത്.
2020 ജനുവരി മുതല്‍ 2021 ഓഗസ്റ്റ് വരെ, സര്‍വേ നടത്തിയ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ കണക്കിൽ പറയുന്നതിലും 60% കൂടുതല്‍ മരണങ്ങളാണ് രേഖപ്പെടുത്തിയത്.
ഉത്തര്‍പ്രദേശിലുടനീളം ഇതാണ് സ്ഥിതിയെങ്കിൽ, സംസ്ഥാനമൊട്ടാകെ 14 ലക്ഷം (1.4 ദശലക്ഷം) അധിക മരണങ്ങള്‍ ഈ സമയത്തുണ്ടായിരുന്നിരിക്കണം. ഉത്തര്‍പ്രദേശിന്റെ ഔദ്യോഗിക മരണസംഖ്യയുടെ ഏകദേശം 60 മടങ്ങ് വരും ഇത്. എങ്കിൽ കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമാകും യുപി.
യുപി യിലെ 4 ജില്ലകളായ വാരണാസി, ഗാസിപൂർ, ജവുൻപൂർ ചൻഡൗലി എന്നീ ജില്ലകളിൽ നിന്നുമാണ് പ്രധാനമായി കണക്കുകൾ ശേഖരിച്ചത്. നഗർ നിഗം ഓഫീസുകളിൽ നിന്നും, ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ നിന്നും, ശ്മശാനങ്ങളിൽ നിന്നുമൊക്കെയായി എടുക്കുന്ന കണക്കുകൾ ചേർത്താണ് റിപ്പോർട്ട് തയാറാക്കുന്നത്. പലയിടങ്ങളിലും മരണ രേഖകൾ സൂക്ഷിക്കാറില്ലെന്നും സംഘം കണ്ടെത്തി. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും കണക്കുകൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്.
കണക്കുകൾ പ്രകാരം 2018 നും 2019 നും ഇടയിൽ മുൻകഴിഞ്ഞ വർഷത്തേക്കാൾ 23 ശതമാനം ഉയർച്ചയാണ് മരണങ്ങളിൽ കണ്ടെത്തിയത്. കോവിഡ് മൂർച്ഛിച്ചപ്പോൾ ഈ കണക്കിൽ കുത്തനെയുള്ള ഉയർച്ച ഉണ്ടായി.
‘ആശാ വർക്കാർ മാരും പഞ്ചായത്ത് അധികൃതരും പറഞ്ഞത് കോവിഡ് ബാധിച്ച് മരിച്ച ഒരാൾ ഇല്ലാത്ത ഒരു വീട് പോലും അവിടെ ഇല്ല എന്നാണ്’- സർവ്വേ നടത്തിയവരിൽ അംഗമായ മുനീസ ഖാൻ പറയുന്നു.യുപി യിലെ ഈ പ്രദേശങ്ങളിലെ കണക്കുകൾ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണെന്ന് അവർ പറഞ്ഞു.
4 ജില്ലകൾ മാത്രം കേന്ദ്രീകരിച്ച് നടത്തിയ സർവേ, ഉത്തർ പ്രദേശ് സംസ്ഥാനം മുഴുവൻ വ്യാപിപ്പിച്ച് നടത്തുകയാണെങ്കിൽ ഞെട്ടിക്കുന്ന മരണനിരക്കിന്റെ കണക്കുകൾ പുറത്ത് വരുമെന്നാണ് നിലവിലെ സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.