ഈ മാസം അഞ്ചിന് നടക്കേണ്ട ഗ്രാജുവേറ്റ് ആപ്റ്റിട്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (ഗേറ്റ്) പരീക്ഷ മാറ്റി വെക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.
പരീക്ഷക്ക് തയാറെടുത്തു നിൽക്കുന്ന കുട്ടികളുടെ ഭാവിയിൽ ഉൽകണ്ഠ പ്രകടിപ്പിച്ചാണ് മൂന്നംഗ ബെഞ്ച് പരീക്ഷയ്ക്ക് 48 മണിക്കൂർ മാത്രം ശേഷിക്കെ പരീക്ഷ നീട്ടിവെക്കേണ്ടെന്ന് വിധിച്ചത്.
രാജ്യത്തുടനീളം 9 ലക്ഷം വിദ്യാർത്ഥികളാണ് ഗേറ്റ് പരീക്ഷ എഴുതുന്നത്. 20,000 വിദ്യാർത്ഥികൾ പരീക്ഷ നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ട് ഓൺലൈൻ പരാതി നൽകുകയായിരുന്നു. 9 ലക്ഷം വിദ്യാർത്ഥികൾ എഴുതേണ്ട പരീക്ഷയുടെ 200 സെന്ററുകളിൽ കോവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച് യാതൊരു മാർഗ നിർദേശവും പുറപ്പെടുവിച്ചിട്ടില്ല എന്ന് കാണിച്ചായിരുന്നു പരാതി.
എന്നാൽ അവസാന നിമിഷത്തിൽ പരീക്ഷ മാറ്റിവെക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.