ഉക്രെയ്നില്‍ നിന്ന് ഇന്ത്യന്‍ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. ബുക്കോവിനയില്‍ നിന്ന് വിദ്യാർഥികളുമായി ആദ്യ ബസ് പുറപ്പെട്ടു. അമ്പതോളം മെഡിക്കൽ വിദ്യാർത്ഥികളാണ് ആദ്യ ബസ്സിലുള്ളത്. ഇവരെ റുമേനിയ വഴി ഇന്ത്യയിൽ എത്തിക്കാനാണ് പദ്ധതി.
എയർ ഇന്ത്യ വിമാനങ്ങൾ നാളെ റുമേനിയയിൽ എത്തും. അതിര്‍ത്തിമേഖലകളില്‍ ക്യാംപ് ഓഫീസുകള്‍ പ്രവർത്തനമാരംഭിച്ചു . വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരുടെ സംഘം യുക്രെയ്നിന്റെ അതിർത്തിയിൽ എത്തി.
ഇന്ത്യക്കാരെ യുക്രെയ്നില്‍ നിന്ന് റോഡ് മാര്‍ഗം അതിര്‍ത്തിയിലെത്തിച്ചശേഷം ഹംഗറി, പോളണ്ട്, സ്ലൊവാക്, റുമേനിയ എന്നീ രാജ്യങ്ങൾ വഴി ഇന്ത്യയിൽ എത്തിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കം.വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഈ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി സംസാരിച്ചു.
റോഡ് മാര്‍ഗം അതിര്‍ത്തിയിലെത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള റജിസ്ട്രേഷന്‍ ഹംഗറിലിയിലെ ഇന്ത്യൻ എംബസി ആരംഭിച്ചു.
പോളണ്ടിലെ ഇന്ത്യന്‍ എംബസി അതിര്‍ത്തിമേഖലയായ ലിവിവില്‍ ക്യാംപ് തുടങ്ങും.
രക്ഷാദൗത്യത്തിന് വ്യോമസേനയുടെ സേവനം ലഭ്യമാക്കാന്‍ വിദേശകാര്യമന്ത്രാലയം പ്രതിരോധമന്ത്രാലയവുമായി ചർച്ച നടത്തുകയാണ്.