പാലക്കാട് മലമ്പുഴ കൂർമ്പാച്ചി മലയിടുക്കിൽ കാൽ തെന്നി വീണു കുടുങ്ങി 45 മണിക്കൂറോളം കഴിഞ്ഞ ശേഷം സൈന്യം രക്ഷിച്ച യുവാവ് വീട്ടിലെത്തി. ചികിത്സയ്ക്ക് ശേഷം ഇന്നാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തത് . വെളളവും ഭക്ഷണവുമില്ലാതെ മണിക്കൂറുകള്‍ പാറയിടുക്കില്‍ കഴിഞ്ഞതിനാല്‍ പാലക്കാട് ജില്ല ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു ബാബു. ബാബു ആരോഗ്യം പൂര്‍ണ്ണമായി വീണ്ടെടുത്തെന്ന് ഡിഎംഒ അറിയിച്ചു.
ബാബുവിനെ സ്വീകരിക്കാന്‍ നാട്ടുകാരും സുഹൃത്തുക്കളും എത്തിയിരുന്നു. ‘ഇത്രയും പെട്ടെന്ന് ഡിസ്ചാര്‍ജ്ജ് ആകുമെന്ന് വിചാരിച്ചിരുന്നില്ല എന്ന് ബാബുവിന്റെ ഉമ്മ റഷീദ പറഞ്ഞു. എല്ലാവരോടും നന്ദി പറയുന്നു-റഷീദ പറഞ്ഞു. കുട്ടികള്‍ അനുവാദമില്ലാതെ വനമേഖലയില്‍ കയറരുതെന്നും ഇനി ഇത്തരം സാഹചര്യം ഉണ്ടാകാതെ നോക്കണമെന്നും അവര്‍ കൂട്ടി ചേര്‍ത്തു.
തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ബാബുവും, രണ്ട് പ്ലസ്‌വണ്‍ വിദ്യാര്‍ഥികളും, ഒരു ഒമ്പതാംക്ലാസുകാരനും മല കയറാനായി പുറപ്പെട്ടത്. യാത്രക്കിടെ കഴിക്കാന്‍ ഭക്ഷണവും വാങ്ങി. പ്രധാന റോഡില്‍ നിന്ന് ഒരു കിലോമീറ്ററോളം നടന്നാണ് കാട്ടിലെത്തിയത്. പകുതി ദൂരം പിന്നിട്ടപ്പോള്‍ വിശ്രമിച്ചു, ഭക്ഷണം കഴിച്ചു. യാത്ര തുടര്‍ന്നെങ്കിലും ക്ഷീണവും, ദാഹവും മൂലം കുട്ടികള്‍ തളര്‍ന്നു. മടങ്ങാമെന്ന് പറഞ്ഞെങ്കിലും ബാബു തയ്യാറായില്ല.
മലയുടെ മുകളില്‍ കയറി അവിടെയുള്ള കൊടിയില്‍ തൊടണമെന്നും ഫോട്ടോയെടുത്ത് മടങ്ങാമെന്നും ബാബു പറഞ്ഞു. ബാബുവിന്റെ കൈയില്‍ തൊപ്പിയും, മൊബൈലും മാത്രമാണുണ്ടായിരുന്നത്. ബാബു മടങ്ങില്ലെന്ന് ഉറപ്പായതോടെ കുട്ടികള്‍ വീടുകളിലേക്ക് തിരികെപോന്നു. വൈകിട്ട് ഇതിലൊരു പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ഫോണിലേക്ക് ബാബു വിളിച്ചു, കുടുങ്ങിക്കിടക്കുന്ന ഫോട്ടോയും, കാലിലെ മുറിവിന്റെ ചിത്രവും അയച്ചു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.