ഹിജാബിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കർണാടകയിലെ ഉഡുപ്പി ജില്ലാ ഭരണകൂടം ഇന്ന് മുതൽ ഫെബ്രുവരി 19 വരെ ജില്ലയിലെ എല്ലാ ഹൈസ്‌കൂളുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും ക്രിമിനൽ ചട്ടം സെക്ഷൻ 144 പ്രകാരം നിരോധന ഉത്തരവ് നടപ്പാക്കി. ഹിജാബുമായി ബന്ധപ്പെട്ട വിവാദങ്ങൾ കണക്കിലെടുത്ത് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കുമെന്ന് കർണാടക സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഫെബ്രുവരി 14 ന് രാവിലെ 6 മണി മുതൽ ഫെബ്രുവരി 19 ന് വൈകുന്നേരം 6 മണി വരെ ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടായിരിക്കും. ഉത്തരവ് പ്രകാരം സ്‌കൂൾ പരിധിയിൽ അഞ്ചോ അതിലധികമോ അംഗങ്ങൾ ഒത്തുകൂടാൻ പാടില്ല. പ്രതിഷേധങ്ങളും റാലികളും ഉൾപ്പെടെ എല്ലാത്തരം സമ്മേളനങ്ങളും പ്രകോപനപരമായ മുദ്രാവാക്യങ്ങളും പാട്ടുകളും പ്രസംഗങ്ങളും കർശനമായി നിരോധിച്ചിരിക്കുകയാണ്.
എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർ, പോലീസ് സൂപ്രണ്ട്, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എന്നിവരോട് രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപ്പെടുത്തി സമാധാന യോഗങ്ങൾ നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹിജാബിനെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ വെള്ളിയാഴ്ച രാത്രി ഡിഗ്രി, ഡിപ്ലോമ കോളേജുകൾക്കുള്ള അവധി ഫെബ്രുവരി 16 വരെ നീട്ടിയിരുന്നു. പ്രീ-യൂണിവേഴ്‌സിറ്റി, ഡിഗ്രി കോളേജുകൾ തുറക്കുന്നത് സംബന്ധിച്ച് ഇന്ന് സർക്കാർ തീരുമാനമെടുത്തേക്കുമെന്ന് കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് സൂചിപ്പിച്ചിട്ടുണ്ട്.