ഹിന്ദുത്വ വിരുദ്ധത എന്നാൽ മതവിശ്വാസ വിരുദ്ധതയല്ലെന്ന് സിപിഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം.
വിശ്വാസികളെ അകറ്റി നിർത്തില്ലെന്നും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്നുവെന്നും കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ട് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
സിപിഎം, ചൈന അനുകൂലികളാണെന്ന് പാർട്ടി വിരുദ്ധർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനായി വ്യാജ വാർത്തകളും കൃത്രിമ ചിത്രങ്ങളും ഉപയോഗിക്കുന്നു. ഇക്കാര്യത്തിൽ പാർട്ടി പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും പ്രമേയത്തിൽ മുന്നറിയിപ്പ് നൽകുന്നു.
തിരഞ്ഞെടുപ്പു കാലത്ത് അടവു നയം എന്തായിരിക്കണമെന്ന് അതതു സമയങ്ങളിൽ തീരുമാനിച്ചാൽ മതിയെന്നതാണ് കരടു പ്രമേയത്തിലുള്ള ശ്രദ്ധേയമായ തീരുമാനം.
നയം മുൻകൂട്ടി പറയേണ്ടതില്ലെന്നതാണ് കേന്ദ്ര കമ്മിറ്റി തീരുമാനം.
ബിജെപിയെ തോൽപ്പിക്കുകയും ഒറ്റപ്പെടുത്തുകയുമാണ് സി പി എമ്മിന്റെ മുഖ്യ ലക്ഷ്യമെന്ന് പ്രമേയത്തിൽ വ്യക്തമാക്കുന്നു. 2019 മുതൽ ബിജെപി സർക്കാർ ഹിന്ദു രാഷ്ട്ര അജണ്ട നടപ്പാക്കാൻ തീവ്രമായി ശ്രമിക്കുന്നു. പാർലമെന്റിൽ എല്ലാ മതേതര കക്ഷികളുമായും യോജിച്ച് പ്രവർത്തിക്കുമെന്നും രാഷ്ട്രീയ പ്രമേയം വിശദീകരിക്കുന്നു.
സിൽവർ ലൈൻ പദ്ധതിയിൽ കേരള സർക്കാരിന് പൂർണ പിന്തുണയാണ് സിപിഎം ദേശീയ നേതൃത്വം നൽകിയത്.ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി സിൽവർ ലൈൻ പദ്ധതിയെ താരതമ്യം ചെയ്യാനാകില്ല. പരിസ്ഥിതി ആഘാത പഠനം നടത്തുമെന്നും അത് പരസ്യപ്പെടുത്തുമെന്നും യെച്ചൂരി വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലെന്നും യെച്ചൂരി പറഞ്ഞു.













