മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സ്വയം ശ്വസിക്കാനും ശബ്ദത്തോട് പ്രതികരിക്കാനും തുടങ്ങി.എന്നാൽ അപകടനില തരണം ചെയ്തിട്ടില്ലെന്നും വെന്റിലേറ്ററിൽനിന്ന് മാറ്റാറായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ഹൃദയത്തിന്റെയും പ്രവർത്തനം കൃത്യമാകുന്നു എന്ന സൂചനയാണ് നൽകുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് ശബ്ദങ്ങളോട് വാവ സുരേഷ് പ്രതികരിച്ചുതുടങ്ങിയത്. തട്ടി വിളിക്കുമ്പോൾ തലയനക്കുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം ക്രമമാകുന്നതിന്റെ സൂചനയാണെന്ന് ഡോക്ടർമാർ പറഞ്ഞു.
പാമ്പിന്റെ വിഷം ശരീരത്തിലെത്തിയാൽ 24 മുതൽ 48 മണിക്കൂർവരെ വളരെ പ്രധാനമാണ്. ഈ സമയംവരെ വെന്റിലേറ്റർ സഹായം തുടരാനാണ് തീരുമാനം.
കോട്ടയം ജില്ലയിലെ കുറിച്ചിയിൽവെച്ച് തിങ്കളാഴ്ച 4.30-ഓടെയാണ് വാവ സുരേഷിന് മൂർഖന്റെ കടിയേറ്റത്. പാമ്പിനെ ചാക്കിലേക്ക് കയറ്റുന്നതിനിടെ പൊടുന്നനെ സുരേഷിന്റെ തുടയിൽ കടിക്കുകയായിരുന്നു.













