രാഷ്ട്രപതിക്ക് ഡി.ലിറ്റ് നല്‍കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതായി പറയുന്ന വിവാദത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ രമേശ് ചെന്നിത്തലയെ തിരുത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഗവര്‍ണറെ വിമര്‍ശിച്ചത് കോണ്‍ഗ്രസില്‍ സൃഷ്ടിച്ച ചേരിതിരിവ് പുറമേക്ക് നിശബ്ദമെങ്കിലും പ്രക്ഷുബ്ധമാണ് അകത്തളം.
വി.ഡി.സതീശന്റെ ഫേസ് ബുക്ക് പേജില്‍ ചെന്നിത്തല അനുകൂലികള്‍ ഇട്ടിരിക്കുന്ന പരിഹാസ, വിമര്‍ശന കമന്റുകള്‍ ചേരിതിരിവിന്റെ പ്രകടമായ ഉദാഹരണമാണ്. സതീശനെ കോണ്‍ഗ്രസിലെ ഷിബു ബേബി ജോണ്‍ എന്നു വരെ വിശേഷിപ്പിച്ചുകൊണ്ടുള്ള കമന്റുകളുണ്ട്.
ഇതോടെ കൂടുതല്‍ കടുത്തതും ശക്തമായ പ്രതികരണവുമായി സതീശന്‍ വീണ്ടും രംഗത്തു വന്നിരിക്കുന്നു. ചെന്നിത്തലയെ പൂര്‍ണമായും നിഷേധിച്ചുകൊണ്ട് സതീശന്‍ മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കിയിരിക്കയാണ്.
ഏകീകൃതമായ അഭിപ്രായം താന്‍ പറഞ്ഞതാണ്. കെപിസിസി പ്രസിഡന്റും അതുതന്നെ പറഞ്ഞിട്ടുണ്ട്. അതാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം
മുതിര്‍ന്ന നേതാവായ ചെന്നിത്തലക്ക് അഭിപ്രായം പറയാം. എന്നാല്‍ താനും കെ.പി.സി.സി. പ്രസിഡന്റും പറയുന്നതാണ് പാര്‍ട്ടി നിലപാടെന്നും ഡി ലിറ്റ് വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു. അതായത് വ്യക്തികൾ ഉന്നയിക്കുന്ന കാര്യം അല്ല പാർട്ടിയുടെ നിലപാട് താൻ പറയുന്നതാണ് എന്നാണ് സതീശൻ അർത്ഥമാക്കിയത്. രമേശ് പറഞ്ഞത് പാർട്ടിയുടെ നിലപാടല്ല എന്നും പാർട്ടിയിൽ ഉള്ളത് താൻ പറഞ്ഞ നിലപാട് ആണ് എന്നും സതീശൻ വ്യക്തമായി പറഞ്ഞു.
” രമേശ് ചെന്നിത്തല മുന്‍ പ്രതിപക്ഷ നേതാവും കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളുമാണ്. ഈ വിഷയത്തില്‍ അദ്ദേഹം അഭിപ്രായം പറയാന്‍ പാടില്ലെന്ന് താന്‍ പറയില്ല. ഏകീകൃതമായ അഭിപ്രായം താന്‍ പറഞ്ഞതാണ്. കെപിസിസി പ്രസിഡന്റും അതുതന്നെ പറഞ്ഞിട്ടുണ്ട്. അതാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം.” – സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ നേതാക്കളുമായി ചര്‍ച്ച ചെയ്താണ് അഭിപ്രായം പറഞ്ഞതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും രണ്ട് അഭിപ്രായം പറഞ്ഞിട്ടില്ല. ഇതുവരെ ഒരു കാര്യത്തിലും രണ്ടപ്രായം പറഞ്ഞിട്ടില്ല. കൂടിയാലോചന നടത്തി ഒറ്റ അഭിപ്രായമേ പറയാറുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.