അട്ടപ്പാടി മധു വധ കേസ് ആട്ടിമറിക്കാൻ ശക്തമായ ശ്രമം നടക്കുന്നുവെന്ന് വ്യക്തമാകുന്നു. കേസിലെ പ്രധാന സാക്ഷിയെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മധുവിന്റെ കുടുംബം വെളിപ്പെടുത്തി. നിലവിൽ മധുവിന്റെ ഭാഗത്തു നിന്നുള്ള സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇനി തുടരില്ലെന്ന് അറിയിച്ചു കഴിഞ്ഞു.
കണ്ണിനു ശസ്ത്രക്രിയ ആവശ്യമാണെന്നും മൂവായിരത്തോളം പേജ് ഉള്ള കുറ്റപത്രം വായിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വി.ടി . രഘുനാഥ്, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം ഒഴിയുന്നത്.ഇത് രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടർ ആണ് കേസ് ഒഴിയുന്നത്. പണവും സ്വാധീനവും ദുർബലമാകുന്നിടത്ത് നീതി അകലെയാകുന്ന ദയനീയ കാഴ്ചയാണ് മധു വധക്കേസിൽ കാണാനാകുന്നത്
രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തെങ്കിലും സാക്ഷി ഇത് സ്വീകരിക്കാൻ തയാറായില്ലെന്ന് മധുവിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. മുഖം മൂടി ധരിച്ചെത്തിയ സംഘം ഒരിക്കൽ തന്നെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്നും സഹോദരി പറഞ്ഞു. കേസ് ഒതുക്കി തീർക്കാൻ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടെന്നും ഇവർ വ്യക്തമാക്കി.
2018 ഫെബ്രുവരി 22 ന് ആണ് മധുവിനെ മോഷണ കുറ്റം ആരോപിച്ച് ആൾക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്നത്. ഈ കേസിൽ വിചാരണ ഇത് വരെയും ആരംഭിച്ചിട്ടില്ല. കേസിൽ മധുവിന്റെ ഭാഗത്ത് നിന്ന് പബ്ലിക് പ്രോസിക്ക്യൂട്ടർ ഹാജരാവാതെ കേസ് നീണ്ടു പോവുകയാണ്.
നിലവിൽ, കേസിലെ 16 പ്രതികളും ജാമ്യത്തിൽ ആണ്.
കേസ് നീണ്ടു പോകുന്നതിൽ നേരത്തെ തന്നെ മധുവിന്റെ കുടുംബം ആശങ്ക പ്രകടിപ്പിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ ആലോചന.
കേസ് നീണ്ടു പോകുന്ന സാഹചര്യത്തിൽ, പുതിയ പബ്ലിക് പ്രോസീക്യൂട്ടറുടെ പേര് മധുവിന്റെ കുടുംബത്തിന് തന്നെ നിർദേശിക്കാമെന്ന് ഡയറക്ർ ഓഫ് പ്രോസീക്യൂഷൻ വ്യക്തമാക്കിയിരുന്നു.
അതേ സമയം, മധുവിന്റെ കുടുംബത്തിന് നീതി ലഭിക്കാനുള്ള എല്ലാ സഹായവും ചെയ്യുമെന്ന് കൊവിൽ മല രാജാവ് രാമൻ രാജമന്നാൻ അറിയിച്ചു. ആദിവാസികളോടും ദളിതരോടും സ്വീകരിക്കുന്ന നിലപാടുകൾ ചോദ്യം ചെയ്യാൻ ആരുമില്ലെന്ന് ഭരണകൂടം കരുതേണ്ടയെന്നും രാജമാന്നാൻ പറഞ്ഞു