വീണ്ടും രാത്രി പ്രത്യേക സിറ്റിംങ് നടത്തി കേരള ഹൈക്കോടതി. ഭുവനേശ്വര്‍ എയിംസില്‍ മലയാളി ഡോക്ടര്‍ക്ക് അഡ്മിഷന്‍ നിഷേധിച്ച സംഭവത്തിൽ നൽകിയ ഹര്‍ജിയിന്മേലാണ് ഹൈക്കോടതി ഇടപെട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഓൺലൈൻ ആയാണ് സിറ്റിങ് നടത്തിയത്.
വയനാട് സ്വദേശി ശരത് ദേവസ്യയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. മതിയായ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി എയിംസ്, ശരത് ദേവസ്യക്ക് അഡ്മിഷന്‍ നിഷേധിക്കുകയായിരുന്നു. പ്രവേശന നടപടികള്‍ ഇന്നലെ വൈകിട്ട് 5ന് അവസാനിച്ചതായും ശരത് ദേവസ്യയെ എയിംസ് അധികൃതര്‍ അറിയിച്ചു.തുടർന്നാണ് കോടതിയെ സമീപിച്ചത്.
രേഖകള്‍ ഹാജരാക്കാന്‍ വിദ്യാര്‍ത്ഥിക്ക് സമയം നീട്ടി നല്‍കണമെന്ന് കോടതി ഇടക്കാല ഉത്തരവിട്ടു. ഇന്ന് 5 മണി വരെ വിദ്യാര്‍ത്ഥിക്ക് സമയം നീട്ടി നല്‍കണമെന്നാണ് നിര്‍ദേശം. കേസ് രാവിലെ 11 മണിക്ക് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ദിവസവും രാത്രി സിറ്റിങ് നടത്തി ഹൈക്കോടതി, പണം നൽകാതെ കൊച്ചിയിൽ നിന്ന് പുറപ്പെടാനാരംഭിച്ച ചരക്കു കപ്പലിന്റെ യാത്ര തടഞ്ഞിരുന്നു. ചരിത്രത്തിൽ ആദ്യമായി നടത്തിയ സിറ്റിങ് വലിയ രീതിയിൽ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.