സിൽവർ ലൈൻ പദ്ധതിയെ എതിർക്കുകയല്ല താൻ ചെയ്യുന്നതെന്ന് കവി റഫീഖ് അഹമ്മദ്. മറ്റുള്ളവരെ പോലെ തന്നെ പദ്ധതിയെ കുറിച്ച് കേട്ടറിവ് മാത്രമേ തനിക്കുമുള്ളൂ. എന്നിരുന്നാലും പദ്ധതിയെ എതിർത്തു സംസാരിക്കുന്നവരുടെ ചോദ്യത്തിനാണ് ന്യായം എന്ന് തനിക്ക് തോന്നുന്നുവെന്നും റഫീഖ് അഹമ്മദ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം കെ റെയിലിനെ പരാമർശിച്ചു ഫേസ്ബുക്കിൽ കുറിച്ച കവിതയെ തുടർന്ന് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ പറ്റി മനോരമ ദിനപത്രത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്ത് വന്നാലും നടത്തിയേ പറ്റൂ എന്ന സർക്കാർ നിലപാടിനെ ചോദ്യം ചെയ്താണ് താൻ കവിത എഴുതിയതെന്ന് റഫീഖ് അഹമ്മദ് പറയുന്നു. പദ്ധതിയുടെ അടിയന്തര പൂർത്തീകരണത്തിന്റെ ആവശ്യകത മനസ്സിലാകുന്നില്ല. ജനങ്ങളുടെ ആശങ്കകളും, അവ്യക്തതകളും അകറ്റിയിട്ടു പോരേ പദ്ധതിയുടെ നടത്തിപ്പ് എന്നും അദ്ദേഹം ചോദിക്കുന്നു.
എഴുത്തുകാർക്ക് ഇടതു പക്ഷത്തോടുള്ള മൃദു സമീപനത്തിന്റെ കാരണം എന്തെന്ന ചോദ്യത്തിന്, നീതി പക്ഷത്തോടുള്ള ആഭിമുഖ്യമാണ് ഇടതു പക്ഷത്തോടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മാനവികതയോടും നീതി ബോധത്തോടും കൂടുതൽ ഇടപെടുന്ന പ്ലാറ്റ്ഫോം ഇടതു പക്ഷത്തിന്റെതാണ്. എങ്കിലും എല്ലാ നിലപാടുകളോടും എപ്പഴും അനുകൂലിക്കാൻ ആവില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു.
കൂടുതൽ ജനാധിപത്യം എന്നതിൽ നിന്ന് മാറി കൂടുതൽ ‘മസിൽ പവർ’ എന്നതിലേക്കു രാഷ്ട്രീയ പാർട്ടികൾ നീങ്ങുന്നതിന്റെ ഫലമായാണ് അരിത ബാബു വിനെ പോലെയുള്ളവർ ആക്രമണം നേരിടുന്നതെന്നും റഫീഖ് അഹമ്മദ് പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ, ബന്ധമില്ലാത്ത കാര്യങ്ങളിൽ വർഗീയത കൊണ്ടു വരുന്നത് മാനസിക പ്രശ്നമാണെന്നും അദ്ദേഹം പറയുന്നു.
കെ റെയിലിനെ പരാമർശിച്ചു കുറിച്ച കവിതയ്ക്കും ശേഷമുണ്ടായ സൈബർ ആക്രമണത്തെ പരാമർശിച്ചു എഴുതിയ കവിതയ്ക്കും വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ചതെന്നും റഫീഖ് അഹമ്മദ് പറഞ്ഞു.