പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 86 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് പുറത്തിറക്കിയപ്പോള്‍ മുഖ്യമന്ത്രി ചരണ്‍ജിത് ചന്നിക്ക് തന്റെ സഹോദരന് സീറ്റ് തരപ്പെടുത്താന്‍ സാധിക്കാതിരുന്നത് പാര്‍ടി വൃത്തങ്ങളില്‍ ചര്‍ച്ചയായി. അതേസമയം ,സിദ്ദുവിനെ എതിർത്ത മന്ത്രി റാണാ ഗുർജിത് സിംഗിന് കപൂർത്തലയിൽ നിന്ന് വീണ്ടും ടിക്കറ്റ് നൽകിയിട്ടുണ്ട് . നാല് സിറ്റിങ് എംഎൽഎമാരുടെ ടിക്കറ്റ് വെട്ടിക്കുറച്ചു. അമരീന്ദര്‍ സിങിന്റെ കാബിനറ്റിലുണ്ടായിരുന്ന എല്ലാ മന്ത്രിമാര്‍ക്കും ഇത്തവണ മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കിയിട്ടുണ്ട് എന്നതും തന്ത്രപരമായ നീക്കമായി വിലയിരുത്തപ്പെടുന്നു.
ആദ്യ പട്ടികയിൽ തന്നെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നവജ്യോത് സിദ്ദു, മുഖ്യമന്ത്രി ചരൺജിത് ചന്നി, പ്രതാപ് ബജ്‌വ എംപി, മുൻ മുഖ്യമന്ത്രി രജീന്ദർ കൗർ ഭട്ടൽ എന്നിവരും എല്ലാ മന്ത്രിമാരും എംഎൽഎമാരും സ്ഥാനാർത്ഥികളായി ഉൾപ്പെട്ടിട്ടുണ്ട്. ടിക്കറ്റ് നൽകിയതിൽ നവജ്യോത് സിദ്ദുവിന്റെ ആധിപത്യം പ്രകടമായപ്പോൾ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ദുർബലനായി. ബസ്സി പത്താനയിൽ നിന്ന് സഹോദരൻ ഡോ. മനോഹർ സിങ്ങിന് ടിക്കറ്റ് ലഭിക്കാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അദ്ദേഹത്തിന്റെ സഹോദരൻ സീനിയർ മെഡിക്കൽ ഓഫീസർ തസ്തികയിൽ നിന്ന് വിരമിച്ചിരുന്നു.
മറുവശത്ത്, ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരി മാളവിക സൂദിന് മോഗ നിയമസഭാ സീറ്റിൽ നിന്ന് പാർട്ടി ടിക്കറ്റ് നൽകിയതിൽ പ്രകോപിതനായ കോൺഗ്രസ് എംഎൽഎ ഹർജോത് കമൽ ബിജെപിയിൽ ചേർന്നു. മാളവികയുടെ ടിക്കറ്റ് പ്രഖ്യാപിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് ഹർജോത് കമൽ ചണ്ഡീഗഢിൽ ബിജെപിയിൽ ചേർന്നത്.