അൽ ഖ്വയ്ദ ബന്ധം ആരോപിച്ചു ടെക്‌സസ് ജയിലിൽ കഴിയുന്ന പാകിസ്ഥാൻ ന്യൂറോ സയന്റിസ്റ്റ് അഫിയ സിദ്ദിഖിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ടെക്‌സാസിൽ ഒരു ഭീകരൻ ജൂത ക്ഷേത്രം (സിനഗോഗ്) ആക്രമിച്ച് 4 പേരെ ബന്ദികളാക്കി. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ടെക്സസ് പോലീസും ഭീകര വിരുദ്ധ സേനയും എഫ്ബിഐ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
പാക്കിസ്ഥാൻ പൗരത്വമുള്ള ഡോ. ആഫിയ സിദ്ദിഖിക്ക് അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ന്യൂറോ സയൻസിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്. 2003ൽ തീവ്രവാദി ഖാലിദ് ഷെയ്ഖ് മുഹമ്മദ് എഫ്ബിഐക്ക് സിദ്ദിഖിയെക്കുറിച്ച് സൂചന നൽകിയതോടെയാണ് ഇവരുടെ പേര് ശ്രദ്ധയിൽപ്പെട്ടത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഫിയയെ അഫ്ഗാനിസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്തത്. അവിടെ ജയിലിൽ വെച്ച് ഒരു എഫ്ബിഐ ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിച്ചുവെന്ന കുറ്റം ചാർത്തി യുഎസിലേക്ക് കൊണ്ട് വന്നു. കെനിയയിലെ യുഎസ് എംബസി ആക്രമിച്ചതിനു പിന്നിലും ആഫിയയുടെ പങ്ക് ആരോപിക്കപ്പെടുന്നുണ്ട്.