തിങ്കളാഴ്ച ഉച്ചയ്ക്ക് അഫ്ഗാനിസ്ഥാനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒമ്പത് കുട്ടികൾ കൊല്ലപ്പെടുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ അതിർത്തിയിലാണ് സ്ഫോടനം നടന്നത്. താലിബാൻ സർക്കാരും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. നംഗർഹാറിലെ ലാലോപൂരിലെ സ്‌കൂളിന് മുന്നിൽ ഭക്ഷണസാധനങ്ങളുമായി പോവുകയായിരുന്ന വാഹനത്തിൽ സ്‌ഫോടനം ഉണ്ടായതായി താലിബാൻ ഗവർണറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വാഹനത്തിൽ മോർട്ടാർ ഒളിപ്പിച്ചിരുന്നതായി ഊഹിക്കുന്നു. വാഹനം ലാലോപൂർ ജില്ലയുടെ പോസ്റ്റിൽ എത്തിയയുടൻ പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. പാകിസ്ഥാന്റെ ചെക്ക് പോസ്റ്റുകളും മുള്ളുവേലികളുമുള്ള നംഗർഹാർ പ്രവിശ്യയിലെ ലാലോപൂർ മേഖലയിലാണ് സ്‌ഫോടനം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഈ മേഖലയിൽ സജീവമാണ്. താലിബാനുമായി പലപ്പോഴും ഇവിടെ അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടാകാറുണ്ട്. താലിബാൻ ചെക്ക് പോസ്റ്റുകളും ഐഎസ് ഭീകരർ ആക്രമിക്കുന്നുണ്ട്. ഇവരുടെ ആക്രമണങ്ങളിൽ ഭൂരിഭാഗവും ഷിയാ ന്യൂനപക്ഷങ്ങൾക്കെതിരെയാണ്.