പാക് പഞ്ചാബിലെ മുറെയിലെ പർവതമേഖലയിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ആയിരത്തിലധികം വിനോദസഞ്ചാര വാഹനങ്ങൾ റോഡുകളിൽ കുടുങ്ങുകയും ചുരുങ്ങിയത് 10 കുട്ടികളടക്കം 23 പേരെങ്കിലും മരിക്കുകയും ചെയ്തു.. മരിച്ചവരിൽ 10 പേരെങ്കിലും കാറിൽ ഇരിക്കുമ്പോൾ മരവിച്ചാണ് മരിച്ചത്. മഞ്ഞ് ആസ്വദിക്കാന്‍ വന്ന ആയിരക്കണക്കിന് പേരാണ് കനത്ത ഹിമപാതത്തില്‍ മരവിച്ചു കിടക്കുന്നത്. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിന് വടക്ക് സ്ഥിതി ചെയ്യുന്ന മുറേസമുദ്രനിരപ്പിൽ നിന്ന് ഏകദേശം 7500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ വിനോദസഞ്ചാര കേന്ദ്രമാണ്.
ആയിരക്കണക്കിന് ആളുകളാണ് വാഹനങ്ങളിൽ കുടുങ്ങിയത് . കാറിനുള്ളിൽ ഇരുന്നു മരവിച്ചു മരിക്കുന്നവരുടെ വേദനാജനകമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
റാവൽപിണ്ടി ഡെപ്യൂട്ടി കമ്മീഷണർ 23,000 വാഹനങ്ങളിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തിയതിന്റെയും 1000 വാഹനങ്ങൾ ഇപ്പോഴും കുടുങ്ങിയതിന്റെയും വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ഇതുവരെ 4 അടിയോളം മഞ്ഞുവീഴ്ച ഉണ്ടായിട്ടുണ്ടെന്നും നൂറുകണക്കിന് മരങ്ങൾ വീണതിനെ തുടർന്ന് റോഡുകൾ അടച്ചതായും ജില്ലാ പോലീസ് മേധാവി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഇതോടൊപ്പം വിനോദസഞ്ചാരികൾ മോശം അവസ്ഥയിൽ മല്ലിടുന്നതിന്റെ വീഡിയോകളും ഫോട്ടോകളും ധാരാളമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
വിനോദസഞ്ചാരികളെല്ലാം മഞ്ഞുവീഴ്ച ആസ്വദിക്കാൻ എത്തിയതാണെന്നും എന്നാൽ ശനിയാഴ്ച മടങ്ങുമ്പോൾ റോഡിൽ കുടുങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഒരു ലക്ഷത്തിലധികം ടൂറിസ്റ്റ് വാഹനങ്ങൾ എത്തിയതിനെ തുടർന്നാണ് ബ്രിട്ടീഷ് കൊളോണിയൽ നഗരമായ മുറെയിൽ ഈ സാഹചര്യം ഉടലെടുത്തതെന്ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് പറഞ്ഞു. മഴയും മഞ്ഞുവീഴ്ചയും നാളെയും തുടരുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്.
ഇസ്ലാമാബാദിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നും മുറേയിലേക്ക് പോകുന്ന എല്ലാ റോഡുകളും അടച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് പറഞ്ഞു. ഭക്ഷണസാധനങ്ങളും ദുരിതാശ്വാസ സാമഗ്രികളും കൊണ്ടുപോകുന്ന വാഹനങ്ങൾ മാത്രമേ അനുവദിക്കൂ.
ഞായറാഴ്ച രാത്രി 9 മണി വരെ റോഡുകൾ അടച്ചിടും. പഞ്ചാബ് സർക്കാർ മുറേയിൽ ‘സ്നോ എമർജൻസി’ പ്രഖ്യാപിച്ചു. മുറേ ദുരന്തബാധിത പ്രദേശമായും പ്രഖ്യാപിച്ചിട്ടുണ്ട്.