അഡ്വ. എ. ജയശങ്കറിനെ സിപിഐയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കി. ജയശങ്കറിന്റെ പരാതിയിൽ പാർട്ടി അന്വേഷണം നടത്തിയതിന് ശേഷമാണ് തീരുമാനം റദ്ദാക്കിയത്. ജയശങ്കറിന്റെ അംഗത്വം പുതുക്കണ്ടെന്ന നിലപാടാണ് അദ്ദേഹം അംഗമായ ഹൈ കോർട്ട്അഭിഭാഷക ബ്രാഞ്ച് തീരുമാനിച്ചത്. എന്നാൽ ഇതിനെതിരെ ജയശങ്കർ പരാതി നൽകുകയായിരുന്നു.
ജയശങ്കര്‍ നിരന്തരമായി സി.പി.ഐ. കൂടി പങ്കാളിയായ കേരള ഭരണത്തെ, പ്രത്യേകിച്ച് പിണറായി വിജയനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളില്‍ സംസാരിക്കുന്നതാണ് അദ്ദേഹത്തെ പാര്‍ടിയില്‍ നിന്നൊഴിവാക്കാനുള്ള തീരുമാനത്തിന് പ്രേരണയായത്. എന്നാല്‍ സി.പി.എമ്മിന്റെ ചില സമ്മര്‍ദ്ദങ്ങള്‍ക്ക് എന്തിനാണ് സി.പി.ഐ. വഴങ്ങിക്കൊടുക്കുന്നത് എന്ന ചിന്ത പാര്‍ടിയിലെ പല തലങ്ങളില്‍ ഉയര്‍ന്നു.
ജയശങ്കറിനെ പാര്‍ടി പുറത്താക്കിയാല്‍ അത് നല്‍കുന്ന സന്ദേശം സി.പി.ഐ.യുടെ സി.പി.എം ഭയത്തെയാണ് ഉദാഹരിക്കുകയെന്നും അതിന്റെ ആവശ്യമില്ലെന്നും സി.പി.ഐ.നേതാക്കളില്‍ പലരും സ്വകാര്യമായി അഭിപ്രായപ്പെട്ടിരുന്നു.
ഭരണത്തെ വിമര്‍ശിക്കുന്നത് സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം ആണെന്നും ജയശങ്കര്‍ പാര്‍ടിയിലെ നേതാവല്ലെന്നും അംഗങ്ങള്‍ സ്വതന്ത്രമായി നടത്തുന്ന വിമര്‍ശനങ്ങള്‍ ആശയതലത്തില്‍ അനുവദിക്കാതിരിക്കേണ്ട കാര്യമില്ലെന്നും സി.പി.ഐ.നേതാക്കളില്‍ പലരും വിശ്വസിക്കുന്നു.
തുടർന്ന് സംസ്ഥാന കൺട്രോൾ കമ്മീഷൻ അദ്ധ്യക്ഷൻ സി.പി. മുരളിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. ജയശങ്കറിന്റെ ഭാഗത്ത് തെറ്റില്ലെന്നായിരുന്നു കണ്ടെത്തൽ. തുടർന്ന് അംഗത്വം പുനഃസ്ഥാപിക്കണമെന്ന് റിപ്പോർട്ട് നൽകി. ഇത് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ചിരിക്കയാണ്.