കോഴിക്കോട് ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായി ബംഗളുരുവിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ പെണ്‍കുട്ടികളെ പരിചയപ്പെട്ട് സ്വാധീനിച്ചു ബെംഗളൂരു ഹോട്ടലിൽ എത്തിച്ച കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടി. പ്രതിയെ മണിക്കൂറുകള്‍ക്കം പോലീസ് പിടികൂടി. സ്റ്റേഷനിന്റെ പുറക് വശത്തുകൂടി പ്രതികളിലൊരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കേസില്‍ അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് മുങ്ങിയത്.
തിരിച്ചലിനൊടുവില്‍ ലോ കോളേജ് പരിസരത്ത് നിന്നാണ് ഫെബിനെ പിടികൂടിയത്. അവിടെയുള്ള ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇയാളെ സ്‌റ്റേഷനിലെത്തിച്ചു. ഇയാള്‍ക്കൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി ടോം തോമസ് സ്റ്റേഷനില്‍ തന്നെയുണ്ടായിരുന്നു. ബെംഗളൂരുവില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഹോട്ടലില്‍ മുറിയെടുക്കുന്നതിനിടെ യുവാക്കള്‍ പിടിയിലായത്.
യുവാക്കള്‍ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തിയിരുന്നു. പോക്സോ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.