• Home
  • latest news
  • കശ്മീര്‍ പ്രസ്‌ക്ലബ്ബ് പോലീസ് അടപ്പിച്ചു…ആസൂത്രിത നീക്കം

കശ്മീര്‍ പ്രസ്‌ക്ലബ്ബ് പോലീസ് അടപ്പിച്ചു…ആസൂത്രിത നീക്കം

300-ലധികം മാധ്യമപ്രവര്‍ത്തകര്‍ അംഗങ്ങളായ കാശ്മീരിലെ പ്രസ്‌ക്ലബ്ബ് പൊലീസും കേന്ദ്രസേനയും ചേര്‍ന്ന് ബലമായി അടപ്പിച്ചു. സ്വതന്ത്ര ഇന്ത്യയിലെ കയ്യൂക്കിന്റെ ഏറ്റവും നീചമായ അവസ്ഥാവിശേഷമെന്ന് വിശേഷിപ്പിച്ചുകൊണ്ട് എഡിറ്റേര്‍സ് ഗില്‍ഡ് ഓഫ് ഇന്ത്യ കഴിഞ്ഞ ശനിയാഴ്ച ഭരണകൂടം കാണിച്ച ഈ നടപടിക്കെതിരെ രംഗത്തു വന്നു. ജമ്മു-കാശ്മീര്‍ മേഖലയിലെ ഏറ്റവും വലിയ മാധ്യമക്കൂട്ടായ്മയാണ് കാശ്മീര്‍ പ്രസ്‌ക്ലബ്ബ്. 2018-ലാണ് ക്ലബ്ബ് നിലവില്‍ വന്നത്.

ശ്രീനഗറില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബിന്റെ രജിസ്‌ട്രേഷന്‍ പുതുക്കുന്നത് ബോധപൂര്‍വ്വം വൈകിപ്പിച്ച ശേഷമായിരുന്നു ബലം പ്രയോഗിച്ചുള്ള അടപ്പിക്കല്‍ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രജിസ്ട്രാര്‍ ഓഫ് സൊസൈറ്റീസ് ആണ് രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കേണ്ടത്.

അത് ചെയ്യാതെ തല്‍ക്കാലം മരവിപ്പിച്ചു നിര്‍ത്തിയത് ജനുവരി 14-ന്. ചട്ടവിരുദ്ധമായിട്ടായിരുന്നു ഈ മരവിപ്പിക്കല്‍. തൊട്ടടുത്ത ദിവസം ഒരു കൂട്ടം ആളുകള്‍ പൊലീസിന്റെയും സി.ആര്‍.പി.എഫിന്റെയും സഹായത്തോടെ എത്തി ക്ലബ്ബ് അടപ്പിക്കുകയായിരുന്നു-റിപ്പോര്‍ട്ടില്‍ പറയുന്നു.

കാശ്മീരില്‍ തുടര്‍ച്ചയായി മാധ്യമപ്രവര്‍ത്തകര്‍ വലിയ ഭീഷണി നേരിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യം ഭീകരസംഘടനകളും ഇപ്പോള്‍ ഭരണകൂടവും അവരെ വേട്ടയാടുകയാണ്. റൈസിങ് കാശ്മീര്‍ എന്ന പത്രത്തിന്റെ എഡിറ്ററായ ഷുജാത് ബുഖാരിയെ അജ്ഞാതരെന്ന് പറയുന്നവര്‍ കൊലപ്പെടുത്തിയത് ഓര്‍മിക്കുന്നു.

എന്നാല്‍ ജേര്‍ണലിസ്റ്റുകള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കുമെതിരെ ഭരണകൂടവും പോലീസും നിരവധി യു.എ.പി.എ.കേസുകള്‍ ചുമത്തി ദ്രോഹിക്കുന്നതും പതിവായിരിക്കുന്നു. ഇപ്പോള്‍ മേഖലയിലെ ഏറ്റവും വലിയ മാധ്യമക്കൂട്ടായ്മയായ കാശ്മീര്‍ പ്രസ്‌ക്ലബ്ബും പൂട്ടിച്ചിരിക്കയാണ്-എഡിറ്റേര്‍സ് ഗില്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *