• Home
  • latest news
  • ഇന്‍ഡിഗോ വിമാനങ്ങളുടെ ആകാശക്കൂട്ടിയിടി തലനാരിഴക്ക് ഒഴിവായി

ഇന്‍ഡിഗോ വിമാനങ്ങളുടെ ആകാശക്കൂട്ടിയിടി തലനാരിഴക്ക് ഒഴിവായി

ബംഗളൂരു വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്നതിനു പിന്നാലെ, രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായതു തലനാരിഴക്ക്. ജനുവരി 9 ന് ആണ് സംഭവം. ബെംഗളൂരു -കൊല്‍ക്കത്ത 6ഇ-455 വിമാനവും, ബംഗളൂരു-ഭുവനേശ്വര്‍ 6ഇ246 വിമാനവുമാണു ‘ബ്രീച്ച് ഓഫ് സെപ്പറേഷന്‍’ മറികടന്നതെന്നു ഡിജിസിഎ അധികൃതര്‍ അറിയിച്ചു. എയര്‍സ്‌പേസില്‍വച്ച് തമ്മില്‍ പാലിക്കേണ്ട നിശ്ചിത അകലം വിമാനങ്ങള്‍ മറികടക്കുമ്പോഴാണു ബ്രീച്ച് ഓഫ് സെപ്പറേഷന്‍ ഉണ്ടാകുന്നത്.

ജനുവരി ഒന്‍പതിന്, അഞ്ച് മിനിറ്റിന്റെ വ്യത്യാസത്തിനിടെയാണ് ഇരു വിമാനങ്ങളും ബെംഗളൂരുവില്‍ നിന്നു പറന്നുയര്‍ന്നത്. ‘ടേക്ക് ഓഫിനു ശേഷം ഇരു വിമാനങ്ങളും ഒരേ ദിശയിലാണു സഞ്ചരിച്ചത്. ഗതി മാറി സഞ്ചരിക്കാനുള്ള നിര്‍ദേശം അപ്രോച്ച് റഡാര്‍ നല്‍കിയതോടെയാണു കൂട്ടിയിടി ഒഴിവായതെന്നും അധികൃതരില്‍ അറിയിച്ചു.
വിമാനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ഡിജിസിഎ അധികൃതർ പറയുന്നത്. റഡാർ കൺട്രോളർ തക്ക സമയത്ത് പിഴവ് കണ്ടെത്തുകയും പൈലറ്റുമാരെ വിവരം അറിയിക്കുകയും ചെയ്തത് കൊണ്ട് വൻ ദുരന്തം ഒഴിവായി.

വൻ വീഴ്ച ഉണ്ടായിട്ടും ലോഗ് ബുക്കിൽ രേഖപ്പെടുത്തുകയോ എയർപോർട്ട് അതോരിറ്റി ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽ പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അധികൃതർ അറിയിച്ചു. വിഷയം പരിശോധിച്ച് വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഡിജിസിഎ മേധാവി അരുൺ കുമാർ വാർത്താ ഏജൻസിയായ പിടിഐ യോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *