ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകരെ വാഹനംകയറ്റി കൊന്ന സംഭവത്തിന് ഇന്ന് 90 ദിവസം പൂര്‍ത്തിയാകുമ്പോള്‍ പൊലീസ് ഫയല്‍ ചെയ്‌ത കുറ്റപത്രത്തില്‍ മുഖ്യപ്രതി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്‌മിശ്രയുടെ മകന്‍ ആശിഷ് മിശ്ര.
ഇദ്ദേഹത്തിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. എസ്ഐടി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന് 5000 പേജുണ്ട്. മന്ത്രിയുടെ ബന്ധു വീരേന്ദ്രകുമാർ ശുക്ലയുടെ പേരും പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. തെളിവ് നശിപ്പിച്ചുവെന്ന കുറ്റമാണ് ശുക്ലയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കുറ്റപത്രത്തിൽ മന്ത്രി അജയ് മിശ്രയുടെ പേര് ചേർക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ ഇപ്പോൾ അദ്ദേഹത്തിന്റെ പേര് ചേർത്തിട്ടില്ലെന്നും കർഷകരുടെ അഭിഭാഷകൻ കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഒക്‌ടോബർ മൂന്നിന് ലഖിംപൂരിലെ തുക്കാനിയയിൽ മാധ്യമപ്രവർത്തകൻ ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടിരുന്നു.ഉത്തർപ്രദേശ് എസ്ഐടിയാണ് കേസ് അന്വേഷിക്കുന്നത്. മന്ത്രി അജയ് മിശ്ര ടെനിയുടെ മകൻ ആശിഷ് മിശ്ര മോനു ഉൾപ്പെടെ 13 പേർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ ജനുവരി ആറിന് പരിഗണിക്കും.













