ഇടുക്കി ഡാം തുറന്നു. അണക്കെട്ടിന്റെ ഒരു ഷട്ടർ 40 സെന്റീമീറ്ററാണ് ഉയർത്തിയത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുക. നിലവില്‍ 2398.9 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ഓറഞ്ച് അലര്‍ട്ടാണ് ഇടുക്കി ഡാമില്‍ നിലനില്‍ക്കുന്നത്. 2399.03 അടി ആയാല്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക.
നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ വൈകും
കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും വെള്ളക്കെട്ടും കാരണം തിരുവനന്തപും-നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ വൈകും. ഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമ്പോളാണ് വീണ്ടും മണ്ണി ടിച്ചിലുണ്ടായത്. നാഗര്‍കോവിലിന്സമീപം ഇരണിയല്‍ ഭാഗത്ത് ട്രാക്കില്‍ വെള്ളം കെട്ടിക്കിടക്കുന്നുമുണ്ട്. മണ്ണ് നീക്കം ചെയ്ത്, വെള്ളം ഒഴിഞ്ഞാല്‍ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയൂ.
ശനിയാഴ്ച്ച രാവിലെ മണ്ണിടിച്ചിലുണ്ടായ പാറശാലയില്‍ ഞായറാഴ്ച്ച വീണ്ടും മണ്ണിടിഞ്ഞ് ട്രാക്കിലേക്ക് വീണു. നേരത്തെ വീണ മണ്ണ് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തിങ്കളാഴ്ച അവധി,പരീക്ഷകളും മാറ്റി
സംസ്ഥാനത്തു കനത്ത മഴ തുടരുന്നതിനാൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സർവകലാശാലകൾ പരീക്ഷകളും മാറ്റിവച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കാസർകോട് ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് തിങ്കളാഴ്ച കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. എംജി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.കേരള സർവകലാശാല തിങ്കളാഴ്ച ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യു, എംസിജെ പരീക്ഷകൾ 22ന് ആരംഭിക്കാനായി മാറ്റി. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി സർവകലാശാല വൈബ്സൈറ്റിൽ ഉടൻ പ്രസിദ്ധപ്പെടുത്തും.
പമ്പാസ്‌നാനം അനുവദിക്കില്ല
ജലനിരപ്പ് അപകടകരമായതിനാല്‍ ശബരിമലയിൽ പമ്പാസ്‌നാനം അനുവദിക്കില്ല. മറ്റ് കുളിക്കടവുകളിലും ഇറങ്ങരുത്. സ്‌പോട്ട് ബുക്കിംഗ് നിര്‍ത്തും. ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് തീയതി മാറ്റി നല്‍കുന്ന കാര്യം പരിഗണിക്കും.