മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത പുസ്തകത്തിനു നേരെ സംഘപരിവാര്‍ പ്രകടിപ്പിക്കുന്ന പ്രതിഷേധം അദ്ദേഹത്തിന്റെ നൈനിത്താളിലെ വീട് നശിപ്പിക്കുന്നതിലേക്കു തിരഞ്ഞു. ബി.ജെ.പി. പതാകയും കൈയ്യിലേന്തി വീടാക്രമിച്ച സംഘം ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തീയണച്ചു. വീടിനു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സൽമാൻ ഖുർഷിദിന്റെ ‘സൺറൈസ് ഓവർ അയോധ്യ’ എന്ന പുസ്തകം നവംബർ പത്തിനാണ് പ്രകാശനം ചെയ്തത്.ഹിന്ദുത്വ സംഘടനകളെ ഭീകര സംഘടനകളായ ഐഎസിനോടും ബോക്കോ ഹറാമിനോടും താരതമ്യം ചെയ്യുന്നുണ്ട് പുസ്തകത്തിലെ ഒരു അധ്യായത്തിൽ. ‘ഹിന്ദുത്വം സന്യാസിമാരുടെ സനാതന ധർമ്മത്തെയും പുരാതന ഹിന്ദുമതത്തെയും മാറ്റിനിർത്തുന്നു, അത് എല്ലാ തരത്തിലും ഐഎസിനെയും ബോക്കോ ഹറാം പോലുള്ള ജിഹാദി ഇസ്ലാമിക സംഘടനകളെയും പോലെയാണ്–ഖുർഷിദ് നടത്തിയ പരാമർശം ഇതാണ്. ബുധനാഴ്ച പുറത്തിറക്കിയ ഉടനെ അദ്ദേഹത്തിനെതിരെ വിവേക് ഗാർഗ് എന്ന അഭിഭാഷകൻ ഡൽഹി പോലീസിൽ പരാതി നൽകി. ഹിന്ദുത്വത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാണ് ഖുർഷിദിനെതിരെയുള്ള ആരോപണം.ബിജെപി നേതാവ് കപിൽ മിശ്ര സോഷ്യൽ മീഡിയയിലൂടെ സൽമാൻ ഖുർഷിദിനെതിരെ രംഗത്തെത്തി. നിങ്ങളും ഹമീദ് അൻസാരിയാണെന്ന് തെളിയിക്കാൻ ആഗ്രഹിക്കുകയാണോ എന്ന് മിശ്ര ചോദിക്കുന്നു.
ആക്രമണം തന്റെ നേരെയല്ല, ഹിന്ദുയിസത്തിനു നേരെയാണെന്ന് സല്‍മാന്‍ ഖുര്‍ഷിദ്
ആക്രമണം തന്റെ നേരെയല്ല, ഹിന്ദുയിസത്തിനു നേരെയാണെന്ന് സല്‍മാന്‍ ഖുര്‍ഷിദ് സംഭവത്തില്‍ പ്രതികരിച്ചു. ഞാന്‍ പറഞ്ഞത് ശരിയാണെന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്. തന്റെ വീടിന്റെ വാതില്‍ എപ്പോഴും സംവാദത്തിനായി തുറന്നിട്ടിരിക്കയാണ്. തന്റെ വീടാക്രമണം പോലുള്ളവയല്ല ഹിന്ദുയിസം എന്ന് താന്‍ പറഞ്ഞത് തെറ്റാണെന്ന് ആരെങ്കിലും സത്യത്തില്‍ കരുതുന്നുണ്ടോ–സല്‍മാന്‍ സമൂഹമാധ്യമക്കുറിപ്പില്‍ ചോദിച്ചു.
കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ സംഭവത്തെ അപമാനകരം എന്ന് വിശേഷിപ്പിച്ചു. രാഷ്ട്രീയത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുതയെ അധികാരത്തിലരിക്കുന്നവര്‍ അപലപിക്കാന്‍ തയ്യാറാകണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു