ഒടുവില്‍ അനുപമ എസ് ചന്ദ്രന്റേതെന്നു കരുതുന്ന ആന്ധ്രപ്രദേശിലെ ദമ്പതിമാർക്കു ദത്തു നൽകിയ കുഞ്ഞിനെ തിരികെ എത്തിച്ചു. ഞായര്‍ രാത്രി എട്ടരയോടെ ഹൈദരാബാദ് തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് തിരിച്ചെത്തിച്ചത്. കുഞ്ഞിനെ നഗരത്തിലുള്ള ശിശുഭവനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഡിഎന്‍എ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാംപിള്‍ ശേഖരിക്കും. പരാതിക്കാരായ അനുപമ എസ് ചന്ദ്രന്‍, ഭര്‍ത്താവ് അജിത്ത് കുമാര്‍ എന്നിവരുടെ സാംപിളുകളും ശേഖരിക്കും. രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററില്‍ പരിശോധന നടത്താനാണ് സിഡബ്ല്യുസി ഉത്തരവ്. രണ്ടു ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കും.
കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും ആണെന്നു തെളിഞ്ഞാല്‍ കോടതിയുടെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും അനുമതിയോടെ അവര്‍ക്കു വിട്ടു കൊടുക്കും.
ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥരും ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും അടങ്ങുന്ന സംഘമാണ് ആന്ധ്രപ്രദേശിലെത്തി കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണച്ചുമതല. അനുപമയുടെ കേസ് തിരുവനന്തപുരം കുടുംബകോടതി 30ന് പരിഗണിക്കും. കോടതി നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ശിശുക്ഷേമ സമിതിക്കായിരിക്കും കുഞ്ഞിന്റെ ഉത്തരവാദിത്വം.