കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ ബെംഗളൂരുവിൽ സംസ്കരിച്ചു. അന്തിമോപചാരം അർപ്പിക്കാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും തെന്നിന്ത്യൻ സിനിമാലോകത്തെ നിരവധി സൂപ്പർതാരങ്ങളും എത്തിയിരുന്നു. ഭാര്യ അശ്വിനി രേവന്ത്, മക്കളായ ദൃതി, വന്ദിത എന്നിവരുടെ കണ്ണീര്‍പ്രണാമവും ആരാധകരുടെ അകം പൊള്ളിയ അന്ത്യപ്രണാമവും ഏറ്റുവാങ്ങി ബെങ്കളുരുവിലെ കണ്ഠീരവ സ്റ്റുഡിയോയിലെ ശ്മശാനത്തിലെ ആറടി മണ്ണില്‍ കന്നട സിനിമയുടെ പ്രിയപ്പെട്ട അപ്പു ഈ ലോകത്തോട് വിടവാങ്ങി. പിതാവും കന്നടസിനിമയിലെ ഇതിഹാസവുമായിരുന്ന രാജ്കുമാറിന്റെ അന്ത്യവിശ്രമസ്ഥാനത്തിനു തൊട്ടടുത്തു തന്നെയായിരുന്നു പുനീതിന്റെയും അന്ത്യനിദ്ര.
ഒക്ടോബര്‍ 29-ന് രാവിലെ ജിംനേഷ്യത്തില്‍ വ്യായാമത്തിനിടെ പുനീതിന് ഹൃദയാഘാതം ഉണ്ടാവുകയും അപ്രതീക്ഷിതമായി മരണം സംഭവിക്കുകയുമായിരുന്നു. ഇന്നലെ സംസ്‌കാരം നടത്താന്‍ ആദ്യം തീരുമാനിച്ചെങ്കിലും അമേരിക്കയിലായിരുന്ന മകള്‍ വന്ദിത നാട്ടിലെത്താനായി ഞായറാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഏതാണ്ട് പത്തു ലക്ഷത്തിലധികം പേര്‍ പുനീതിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയിരുന്നതായാണ് കണക്ക്.