ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ എൻസിബിയുടെ വിജിലൻസ്അന്വേഷണം ആരംഭിച്ചു. വിജിലൻസ് വിഭാഗത്തിന്റെ അഞ്ചംഗ സംഘം ബുധനാഴ്ച രാവിലെ മുംബൈയിലെത്തി നേരിട്ട് സോണൽ ഓഫീസിലെത്തി വാങ്കഡെയെ ഏകദേശം നാല് മണിക്കൂറോളം ചോദ്യം ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട ഫയലുകളും പരിശോധിച്ചു. എൻസിബിയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജ്ഞാനേശ്വർ സിംഗ് തന്നെയാണ് വിജിലൻസ് അന്വേഷണ സംഘത്തിന്റെ തലവൻ.
ബുധനാഴ്ച രാവിലെ 11 മണിയോടെ ഡൽഹിയിൽ നിന്ന് മുംബൈയിലെത്തിയ സംഘത്തിൽ സോണൽ ഡയറക്ടർ തലത്തിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ആവശ്യമെങ്കിൽ ഇനിയും ചോദ്യം ചെയ്യുമെന്ന് വിജിലൻസ് അറിയിച്ചു. അതേസമയം വാങ്കഡെക്കെതിരെ തെളിവുകൾ ലഭിക്കും വരെ ക്രൂയിസ് ലഹരി പാർട്ടി കേസ് വാങ്കഡെ തന്നെ കൈകാര്യം ചെയ്യുമെന്ന് വിജിലൻസ് സംഘം വ്യക്തമാക്കി.
ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനിയെയും കേസിലെ മറ്റ് സാക്ഷികളെയും വിജിലൻസ് സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.