മുൻ ചീഫ് സെക്രട്ടറിയും മലയാളത്തിലെ ബ്യൂറോക്രാറ്റുകളിലെ സരസനും പ്രശസ്തനുമായ എഴുത്തുകാരനും ഗ്രന്ഥകാരനുമായ സി പി നായർ അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 81 വയസായിരുന്നു. പ്രശസ്ത സാഹിത്യകാരനായിരുന്ന എൻ.പി. ചെല്ലപ്പൻ നായരുടെ പുത്രനാണ്. ഭാര്യ: സരസ്വതി. മക്കൾ: ഹരിശങ്കർ, ഗായത്രി.
ഭരണതന്ത്രജ്ഞൻ എന്നതിനൊപ്പം അറിയപ്പെടുന്ന സാഹിത്യകാരൻ കൂടിയായിരുന്നു. 1962 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന സി പി നായർ ഭരണപരിഷ്കാര കമ്മിഷൻ അംഗവുമായിരുന്നു.
തിരുവനന്തപുരം യൂണിവേഴിസിറ്റി കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബി എ (ഓണേഴ്സ്) നേടിയ അദ്ദേഹം കുറച്ചുകാലം കോളേജ് അദ്ധ്യാപകനായി ജോലിനോക്കിയശേഷമാണ് സിവിൽ സർവീസിലെത്തിയത്. കോഴഞ്ചേരി സെന്റ്തോമസ്, തലശ്ശേരി ബ്രണ്ണൻ, തിരുവനന്തപുരം ഗവ ആർട്സ് കോളജിൽ എന്നിവിടങ്ങളിലാണ് അദ്ധ്യാപകനായി ജോലിനോക്കിയത്.ഒറ്റപ്പാലം സബ്കളക്ടർ,തിരുവനന്തപുരം ജില്ലാ കലക്ടർ, ആസൂത്രണവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖത്തിന്റെ ഡെപ്യൂട്ടി ചെയർമാൻ,തൊഴിൽ സെക്രട്ടറി, റവന്യൂബോർഡ് അംഗം, ആഭ്യന്തരസെക്രട്ടറി തുടങ്ങി നിരവധി പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
1982 – 87ൽ കെ കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ അദ്ദേത്തിന്റെ സെക്രട്ടറിയായിരുന്നു.1998 ഏപ്രിലിലാണ് സർവീസിൽ നിന്ന് വിരമിച്ചത്.ഇരുകാലിമൂട്ടകൾ , കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞൂഞ്ഞമ്മ , പുഞ്ചിരി പൊട്ടിച്ചിരി , ലങ്കയിൽ ഒരു മാരുതി , ചിരി ദീർഘായുസിന് തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി അനുശോചിച്ചു
മുന്‍ചീഫ് സെക്രട്ടറി സി.പി. നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
മികവുറ്റ ഭരണതന്ത്രജ്ഞനും സാഹിത്യകാരനുമായിരുന്നു സി.പി. നായര്‍. ചീഫ് സെക്രട്ടറി എന്ന നിലയിലും ഭരണ പരിഷ്കാര കമ്മിഷന്‍ അംഗമെന്ന നിലയിലും മറ്റും അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങള്‍ ശ്രദ്ധേയമാണ്. സാഹിത്യത്തിന് പൊതുവിലും നര്‍മ്മ സാഹിത്യ രംഗത്തിന് പ്രത്യേകിച്ചും അദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയുണ്ടായി. അപ്രതീക്ഷിതമായ വിയോഗമാണിതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.