ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നും സ്വയം തിരിച്ചടവുകള്‍ സാധ്യമാക്കുന്ന സംവിധാനം ഇന്നു മുതല്‍ നിര്‍ത്തലാക്കി. കൃത്യമായ കാളയളവില്‍ ബില്ലുകളോ പണം തന്നെയോ കിഴിവ് ചെയ്ത് ഇടപാടുകാര്‍ നേരിട്ട് ചെയ്യാതെ തന്നെ അടയ്ക്കപ്പെടുന്ന സംവിധാനമാണ് ഇല്ലാതായത്. തട്ടിപ്പ് തടയാനാണ് ഈ പുതിയ നടപടി എങ്കിലും ഇ.എം.ഐ. പോലുള്ള തിരിച്ചടവുകളോ ഫീസ് കിഴിവ് ചെയ്ത് അടയ്ക്കലുകളോ ഒരോ തവണയും ഇടപാടുകാര്‍ അറിഞ്ഞു കൊണ്ടു തന്നെ ചെയ്യേണ്ടിവരും.
ലയിപ്പിച്ച് ഒന്നാക്കിയ ബാങ്കുകളുടെ ചെക്കുകളും മറ്റ് ഡെബിറ്റ് കോഡുകളും ഇന്നു മുതല്‍ ഇല്ലാതാവുകയും ഏത് ബാങ്കിലാണോ ലയിച്ചത് ആ ബാങ്കിന്റെ ചെക്കു ബുക്കും രേഖയും ഉപയോഗിക്കേണ്ടി വരികയും ചെയ്യും. യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ, ഓറിയന്റൽ ബാങ്ക് ഒഫ് കൊമേഴ്സ്, അലഹാബാദ് ബാങ്ക് എന്നിവയുടെ ചെക്ക് ബുക്കുകളും എം ഐ സി ആർ കോഡുകളും ഇന്നുമുതൽ അസാധുവാണ്. ഏത് ബാങ്ക് ശാഖയിലേക്കാണോ അക്കൗണ്ടുകൾ ലയിപ്പിച്ചത് അവിടെനിന്നുള്ള ചെക്ക് ബുക്കാണ് ഇനി ഉപയോഗിക്കേണ്ടത്.
പോസ്റ്റ് ഓഫീസ് ബാങ്ക് എ.ടി.എം.കാര്‍ഡുകള്‍ക്ക് ഇന്ന് മുതല്‍ സേവന നികുതി ഈടാക്കിത്തുടങ്ങുന്നു. എല്ലാ സേവനങ്ങള്‍ക്കും നികുതി നല്‍കണം. മാസത്തില്‍ ആദ്യത്തെ അഞ്ച് ഉപയോഗത്തിന് മാത്രം സൗജന്യം അതിനുശേഷം ഓരോ ഇടപാടിനും നികുതിയായി പത്തു രൂപയും ജി.എസ്.ടി.യും.
അതേസമയം മറ്റ് വാണിജ്യ ബാങ്കുകളെ അപേക്ഷിച്ച് സേവനനികുതി തപാല്‍ബാങ്കില്‍ കുറവാണ് ഇപ്പോഴും. മെട്രോ നഗരങ്ങളില്‍ മാസത്തില്‍ മൂന്നു തവണയും ഇതര നഗരങ്ങളില്‍ അഞ്ച് തവണയും പണം സൗജന്യമായി പിന്‍വലിക്കാം. എന്നാല്‍ അതിനു ശേഷം ഇടപാടുകള്‍ക്ക് 20 രൂപയും ജി.എസ്.ടി.യും നല്‍കണം.
എല്ലാ എ.ടി.എം. കാര്‍ഡുകള്‍ക്കും വാര്‍ഷിക പരിചരണ നികുതിയായി 125 രൂപയും ജി.എസ്.ടി.യും ഇനി മുതല്‍ ഈടാക്കാനും തീരുമാനമുണ്ട്.